ചെടിക്കിടയിൽ ഉറക്കം , തോക്ക് കൊണ്ട് പ്രഹരം , ഭീകരരോടൊപ്പമുള്ള ദിനങ്ങൾ ഓർത്തെടുത്ത് നൈജീരിയൻ പെൺകുട്ടികൾ
അബുജ: പലർക്കും സാരമായി പരിക്കേറ്റു. നടക്കാതിരുന്നാൽ വെടിവെയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങൾ നദിയ്ക്ക് കുറുകെ നടന്നു, കാടിനുള്ളിലെ ചെടികൾക്കിടയിലാണ് ഞങ്ങളെ ഒളിപ്പിപ്പിച്ചത്. അവിടെയാണ് ഞങ്ങൾ ഉറങ്ങിയതും – അതിക്രൂരന്മാരായ ഭീകരരുടെ നടുവിൽ ചെലവഴിച്ച ദിനങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ് നൈജീരിയയിലെ വിദ്യാർത്ഥിനികൾ. ബോക്കോ ഹാറാം ഭീകരരിൽ നിന്ന് ജീവനോടെ തിരിച്ചെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആ 279 വിദ്യാർത്ഥിനികളും.
കല്ലും മുള്ളും ചവിട്ടിയുള്ള നടപ്പ് പലർക്കും അസഹനീയമായിരുന്നു. മുന്നോട്ടു നടക്കാൻ ചിലർ മടി കാണിച്ചപ്പോൾ ഭീകരർ തോക്ക് കൊണ്ട് അവരെ പ്രഹരിച്ചു. തീരെ നടക്കാനാവാതെ അവശരായവരെ ഭീകരർ തങ്ങളുടെ ചുമലിലേറ്റി നടന്നു – ഫരീദ എന്ന 15കാരി പറഞ്ഞു.
സംഭവം ഇങ്ങനെ
സംഫറാ ജാംഗേബയിലെ സർക്കാർ ബോർഡിംഗ് സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയത്. ഭീകരരുമായി സർക്കാർ നടത്തിയ സന്ധിസംഭാഷണങ്ങൾക്കൊടുവിലാണ് മോചനം സാദ്ധ്യമായത്.
ഭീതി പടർത്തി ബോകോ ഹാറാം
ബോകോ ഹാറാം ഭീകരർ വർഷങ്ങളായി നൈജീരിയയിൽ അശാന്തി പടർത്തുകയാണ്. ഇവർ സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ഗ്രാമങ്ങൾ കൊള്ളയടിക്കുകയും ചെയ്യും. ഇവർ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോകുന്നതും രാജ്യത്ത് നിത്യസംഭവമാണ്.
2014 ൽ ബോകോ ഹറാംചിബോക്കിൽ നിന്ന് 270 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ 100 പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല