രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഒന്നര ലക്ഷം കടന്ന് പ്രതിദിന കണക്ക്, 839 മരണം
ന്യൂഡൽഹി: രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തുടർച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 11,08,087 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേർക്കാണ് കോവിഡ് വാക്സിൻ നൽകിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ആശങ്കയ്ക്കിടയിലും രാജ്യത്ത് ഇന്നുമുതൽ മാസ് കോവിഡ് വാക്സിനേഷൻ ആരംഭിക്കും. നാല് ദിവസത്തിനുള്ളിൽ പരമാവധി ആളുകൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. പലസംസ്ഥാനങ്ങളും വാക്സിനേഷൻ ആരംഭിച്ചു. അതേസമയം വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച് പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു. മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ ആലോചനയുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഇതിനുള്ള ആലോചനകൾ നടന്നു. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് അനുകൂല സമീപനമാണ് ഉദ്ധവ് താക്കറെ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഞായറാഴ്ച തീരുമാനം ഉണ്ടായേക്കും.