എന്‍ഡിഎയിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് ‘വിനാശകാലേ വിപരീത ബുദ്ധി’ – ശോഭാ സുരേന്ദ്രന്‍
തൃപ്പൂണിത്തുറ: നരേന്ദ്ര മോദിയുടെ ആശയങ്ങൾ സ്വീകരിച്ച് എൻഡിഎയിലേക്ക് കടന്നുവരണമെന്ന തന്റെ ക്ഷണം തള്ളിയ മുസ്ലിം ലീഗിനും നേതാക്കൾക്കും ശോഭാ സൂരേന്ദ്രന്റെ മറുപടി. മുസ്ലിം ലീഗിന് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂവെന്നും മുങ്ങാൻ പോകുന്ന കപ്പിൽ എത്ര കാലം നിൽക്കുമെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
ദേശീയത ഉൾകൊണ്ടും നരേന്ദ്ര മോദിയുടെ ആശയങ്ങളിൽ വിശ്വസിച്ചും കടന്നുവരണമെന്നാണ് താൻ പറഞ്ഞത്. എസ്ഡിപിഐയേയും പോപ്പുലർ ഫ്രണ്ടിനേയും മടിയിലിരുത്തി കൊണ്ട് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരുന്ന ചരിത്രം മാറ്റണമെന്നാണ് താൻ പറഞ്ഞതെന്നും ശോഭ സുരേന്ദ്രൻ എം.കെ.മുനീറിനോടായി പറഞ്ഞു.
തെറ്റ് തിരുത്താൻ തയ്യാറല്ലെന്ന് ലീഗ് അസന്നിഗ്ധമായിപറഞ്ഞ സ്ഥിതിക്ക് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ അതിന് ഉത്തരം പറയാനുള്ളൂവെന്ന് അവർ വ്യക്തമാക്കി. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് തൃപ്പൂണിത്തറയിൽ നൽകിയ സ്വീകരണത്തിലാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
മുനീറിന് മനസ്സിലാകാത്ത കാര്യം കുഞ്ഞാലിക്കുട്ട് മനസ്സിലായിട്ടുണ്ട്. മൂന്ന് പേരുമായി ഡൽഹിയിലേക്ക് ചെന്നപ്പോഴാണ് അവിടെ 303 പേരാണ് താമര ചിഹ്നത്തിൽ ജയിച്ച് എംപിമാരായിട്ടുള്ളത് എന്ന വസ്തുത കുഞ്ഞാലിക്കുട്ടി മനസ്സിലാക്കുന്നത്. അത് കണ്ട ഭയപ്പെട്ടാണ് വേഗം ഇങ്ങോട്ടേക്ക് തന്നെ വന്നത്. കോൺഗ്രസ് എന്ന കപ്പൽ മുങ്ങാൻ പോകുകയാണ്. ഇതിനേയും പ്രതീക്ഷിച്ച് നിങ്ങൾ പതിറ്റാണ്ടുകളോളം ഇരിക്കുമോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.