ദീദി വീണു: ഇനി സുവേന്ദു അധികാരി; ബംഗാളില്‍ അക്കൗണ്ട് തുറന്ന് സി.പി.ഐ.എം

പതിനഞ്ചാണ്ട് നീണ്ട തൃണമൂല്‍ ഭരണം അവസാനിപ്പിച്ച് ബംഗാളില്‍ ബിജെപി അധികാരം പിടിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമാണ് ബിജെപി തരംഗത്തില്‍ തോറ്റത്. 200 ലേറെ സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ധോീകല്‍ മണ്ഡലത്തില്‍ ജയിച്ച മുസ്തഫിസുര്‍ റഹ്‌മാനിലൂടെ സിപിഐഎം ബംഗാളില്‍ വീണ്ടും അക്കൗണ്ട് തുറന്നു.
പ്രവചനങ്ങളെ വെല്ലുന്ന ഫലമാണ് ബിജെപി ബംഗാളില്‍ നേടുന്നത്. 2016 ല്‍ വെറും മൂന്ന് സീറ്റ്.
21 ല്‍ അത് 77 ലേക്ക് ഉയര്‍ന്നു. ഇത്തവണ ഇരട്ടിയിലേറെ സീറ്റിലാണ് ബിജെപി ജയം ഉറപ്പിച്ചത്. കഴിഞ്ഞ തവണ നന്ദിഗ്രാമില്‍ മമതയെ വീഴ്ത്തിയ സുവേന്ദു അധികാരി ഇത്തവണ ഭവാനിപ്പൂരിലും അതാവര്‍ത്തിച്ചു. രണ്ട് മണ്ഡലങ്ങളിലും സുവേന്ദു അധികാരി വിജയിച്ചു. ആദ്യ 12 റൌണ്ട് കഴിഞ്ഞപ്പോള്‍ ഏഴായിരത്തിലേറെ വോട്ടിന് മമത മുന്നിലായിരുന്നു. പിന്നീട് വോട്ടെണ്ണല്‍ തടസപ്പെട്ടു. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മമത ഓടിയെത്തി. ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ നേരിയ സംഘര്‍ഷം. പിന്നാലെ സുവേന്ദുവും സ്ഥലത്തെത്തി. തൊട്ടടുത്ത റൌണ്ടില്‍ 500 വോട്ടിന് സുവേന്ദു മുന്നില്‍. എല്ലാ റൌണ്ടും കഴിഞ്ഞപ്പോള്‍ 15114 വോട്ടിന് മമത തോറ്റു. തെരഞ്ഞെടുപ്പ് കൊള്ളയാണ് ബംഗാള്‍ കാണുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി കമ്മീഷന്‍ ആയെന്നും മമത ആഞ്ഞടിച്ചു.
മുസ്ലിം വോട്ടുകളുടെ പാറ്റേണ്‍ ഇത്തവണ മാറിയെന്നും ഹിന്ദു വോട്ടുകളുടെ ഏകീകരണം തുണയായെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. കൊല്‍ക്കത്ത അടക്കം വരുന്ന മേഖലയിലെ തൃണമൂലിന്റെ കോട്ടകള്‍ പലതും തകര്‍ന്നടിഞ്ഞു. ധോംകലിലെ ഏരിയ സെക്രട്ടറിയാണ് സിപിഐഎന്റെ ഏക എംഎല്‍എയായ മുസ്തഫിസുര്‍ റഹ്‌മാന്‍. ഈയടുത്ത് പെരുമ്പാവൂരിലെത്തി ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു.

