വൈദ്യുതിവാഹനങ്ങള്‍ കൂടുന്നു; പുതിയ ഊര്‍ജനയം രൂപവത്കരിക്കാന്‍ സര്‍ക്കാര്‍, 18 അംഗ വിദഗ്ധ സമിതി

തിരുവനന്തപുരം: ഊർജമേഖലയിലെ മാറ്റം ഉൾക്കൊണ്ട് കേരളം പുതിയ ഊർജനയം രൂപവത്കരിക്കുന്നു. എല്ലാമേഖലകളിലും സൗരോർജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ, പുതിയ ഊർജസ്രോതസ്സുകൾ കണ്ടെത്തുന്നതിനും നയം പ്രാധാന്യംനൽകും. നയം രൂപവത്കരിക്കാൻ വിദഗ്ധർ ഉൾപ്പെടുന്ന 18 അംഗ സമിതിക്ക് സർക്കാർ രൂപംനൽകി.
വൈദ്യുതവാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് വൈദ്യുതി കൂടുതൽ ആവശ്യമായിവരും. ഇതിനായി സൗരോർജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികൾക്ക് സമിതി രൂപംനൽകും. വാഹനങ്ങളിൽ സോളാർ പാനൽ ഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളിൽനിന്ന് ഗ്രിഡിലേക്കു തിരിച്ച് വൈദ്യുതി നൽകുന്നതിനുള്ള വി2ജി (വെഹിക്കിൾ ടു ഗ്രിഡ്) പ്രാവർത്തികമാക്കുന്നതിനെക്കുറിച്ചും പരിശോധിക്കാൻ നിർദേശിച്ചു.
ഫെബ്രുവരി 15-നകം നയത്തിന്റെ കരടുരൂപം സർക്കാരിന് സമർപ്പിക്കണം. ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയുടെ അധ്യക്ഷൻ. ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് റെജി പിള്ള, റൂർക്കി ഐ.ഐ.ടി. പ്രൊഫസർ അരുൺ കുമാർ, എനർജി മാനേജ്മെന്റ് സെന്റർ മുൻ ഡയറക്ടർ ഡോ. വി.കെ. ദാമോദരൻ എന്നിവരാണ് സമിതിയിലെ വിദഗ്ധർ.
ലക്ഷ്യം ഇതൊക്കെ:
ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സബ്സിഡിയും ഇളവുകളും നൽകുക
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുക
വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ള കെട്ടിടനിർമാണം

