KSDLIVENEWS

Real news for everyone

പലസ്തീനിനുള്ള പിന്തുണ ആവർത്തിച്ച് മോദി; മധ്യസ്ഥത വഹിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് അറബ് ലീഗ്

SHARE THIS ON

ന്യൂഡൽഹി: പലസ്തീനിനുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ കുറിച്ചും മോദി പരാമർശിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ അറബ് ലീഗിന്റെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ അറിയിച്ചു.

“പ്രധാനമന്ത്രി പലസ്തീൻ ജനതയോടുള്ള ഇന്ത്യയുടെ പിന്തുണ പ്രത്യേകം എടുത്തുപറയുകയും ഗാസ സമാധാന പദ്ധതി ഉൾപ്പെടെയുള്ള സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു,” പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇത് വർഷങ്ങളായി ഇരുപക്ഷങ്ങൾക്കിടയിലുള്ള ബന്ധങ്ങൾക്ക് പ്രചോദനവും ശക്തിയും പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംവർഷങ്ങളിൽ ഇന്ത്യ-അറബ് പങ്കാളിത്തത്തിനായുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി വിശദീകരിക്കുകയും സഹകരണം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു.

എക്സ് പോസ്റ്റിലൂടെ പ്രധാനമന്ത്രി അറബ് മന്ത്രിമാരോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെക്കുകയും ഇങ്ങനെ കുറിക്കുകയും ചെയ്തു: “ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിലെ വിദേശകാര്യ മന്ത്രിമാരെയും പ്രതിനിധികളെയും സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. അറബ് ലോകം ഇന്ത്യയുടെ വിശാലമായ അയൽരാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ആഴത്തിലുള്ള നാഗരിക ബന്ധങ്ങൾ, ഊർജ്ജസ്വലരായ ജനങ്ങൾ തമ്മിലുള്ള ബന്ധം, ശക്തമായ സാഹോദര്യ ബന്ധം, സമാധാനം, പുരോഗതി, സ്ഥിരത എന്നിവയോടുള്ള പൊതുവായ പ്രതിബദ്ധത ഞങ്ങൾ പങ്കിടുന്നു. സാങ്കേതികവിദ്യ, ഊർജ്ജം, വ്യാപാരം, നവീകരണം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് പുതിയ സാധ്യതകൾ തുറക്കുമെന്നും നമ്മുടെ പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.”

ഗാസയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ബോർഡ് ഓഫ് പീസ്’ സംരംഭത്തിൽ ചേരുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഗാസ സമാധാന പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പരാമർശം. ട്രംപ് പ്രധാനമന്ത്രി മോദിയ്ക്ക് അയച്ച ക്ഷണം ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. 2025 ഒക്ടോബറിൽ ഇസ്രയേലും ഹമാസും ഒപ്പുവെച്ച ഗാസ മുനമ്പിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ട്രംപ് ‘ബോർഡ് ഓഫ് പീസ്’ അവതരിപ്പിച്ചത്.

ഇസ്രയേലിനും പലസ്തീനും ഇടയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യയ്ക്ക് മധ്യസ്ഥം വഹിക്കാൻ കഴിയുമെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഘബെക്കിയൻ പറഞ്ഞു. ഇനി യുദ്ധങ്ങൾക്ക് സമയമില്ല എന്ന് പറ‍ഞ്ഞ അദ്ദേഹം സംഭാഷണം, നയതന്ത്രം, അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനം എന്നിവയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. ഈജിപ്തിലൂടെ സഹായം അയച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വെസ്റ്റ് ബാങ്കിലെ വികസന പദ്ധതികളെ ഇത് പിന്തുണച്ചിട്ടുണ്ട്, മാത്രമല്ല മാനുഷിക തത്വങ്ങൾക്കായി എന്നും നിലകൊണ്ടിട്ടുണ്ട്, അറബ് മന്ത്രിമാരുടെ സംഘം പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!