രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് കേന്ദ്രസർക്കാർ. രണ്ട് മാസത്തേക്ക് ക്രൂഡ് ഓയിൽ സ്റ്റോക്ക് രാജ്യത്തുണ്ട്. ഏത് ഇന്ധനമായാലും പരിഭ്രാന്തരായി ആളുകൾ അനാവശ്യമായി വാങ്ങേണ്ട ആവശ്യമില്ല. വാണിജ്യ എൽപിജി വിതരണം കൃത്യമായി മുന്നോട്ട് പോകുന്നെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വ്യാജ പ്രചാരങ്ങൾ ഒരുപാട് നടക്കുന്നുണ്ടെന്നും കൃത്യമായി നടപടികൾ നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്ര ഇടപെടൽ കൊണ്ടാണ് ആഭ്യന്തര മാർക്കറ്റിൽ വിമാന ഇന്ധന നിരക്ക് കുത്തനെ ഉയരാത്തത്. 25 ശതമാനം വർധന വിമാന കമ്പനികൾക്കും ഗുണകരമാണ്. ഇന്ധന പ്രതിസന്ധിക്കിടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. അഞ്ച് കിലോഗ്രാം സിലിണ്ടറിന് 51 രൂപ കൂട്ടി. 19 കിലോ സിലിണ്ടറിന് കൂടിയത് 195 രൂപയിൽ അധികം. കൊച്ചിയിൽ 19 കിലോ സിലിണ്ടർ വില രണ്ടായിരം കടന്നു. ഹോട്ടൽ വ്യവസായത്തിന് വൻ തിരിച്ചടി.
ഹോർമുസ് കടലിടുക്ക് കടന്ന ഒരു എൽപിജി ടാങ്കർ ഇന്ന് മുംബൈ തീരത്തെത്തും. BW TYR എന്ന കപ്പലാണ് ആദ്യം മുംബൈ തീരത്തെത്തുക. BW ELM എന്ന LPG ടാങ്കർ ഏപ്രിൽ രണ്ടിന് മുൻപ് മംഗളൂരു തുറമുഖത്ത് നങ്കൂരമിടും. രണ്ട് കപ്പലുകളിലുമായി 94,000 മെട്രിക് ടണ്ണിലധികം എൽപിജി ഉണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള 18 ഇന്ത്യൻ ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ ഉടൻ അനുമതി ലഭിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയം പ്രതീക്ഷ പങ്കുവെച്ചു.

