ഇറാൻ വെടിനിർത്തലിന് അഭ്യർഥിച്ചുവെന്ന അവകാശ വാദവുമായി വീണ്ടും ട്രംപ്; ഹോർമുസ് കടലിടുക്ക് തുറന്നാൽ ആലോചിക്കാമെന്ന് മറുപടി

വാഷിങ്ടൺ: ഇറാൻ ഭരണകൂടം അമേരിക്കയോട് വെടിനിർത്തലിന് അഭ്യർഥിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. എന്നാൽ, ലോകവ്യാപാരത്തിൻ്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുകയും തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ കരാർ പരിഗണിക്കൂ എന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ കാര്യങ്ങൾ പങ്കുവെച്ചത്. ഇറാനിലെ പുതിയ ഭരണകൂടം മുൻഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകൾ കുറഞ്ഞവരാണെന്നും പുതിയ പ്രസിഡന്റ് കൂടുതൽ ബുദ്ധിശാലിയാണെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെതിരെ സൈനിക നീക്കം തുടരുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്. നിബന്ധനകൾ പാലിക്കാത്ത പക്ഷം ഇറാനെ നാമാവശേഷമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതവും സ്വതന്ത്രവുമാണെന്ന് ഉറപ്പാക്കുന്നത് വരെ വെടിനിർത്തൽ ചർച്ചകൾക്ക് അമേരിക്ക തയ്യാറാവില്ലെന്നാണ് ട്രംപിന്റെ നിലപാട്.

