KSDLIVENEWS

Real news for everyone

45 മണിക്കൂര്‍ നീണ്ട ധ്യാനം അവസാനിപ്പിച്ച് മോദി; കന്യാകുമാരിയില്‍നിന്ന് മടങ്ങി

SHARE THIS ON

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 45 മണിക്കൂര്‍ നീണ്ട ധ്യാനം അവസാനിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തിയത്. ധ്യാനം അവസാനിപ്പിച്ച് പ്രത്യേക ബോട്ടില്‍ കന്യാകുമാരി തീരത്തേക്ക് പുറപ്പെട്ട മോദി പക്ഷേ വീണ്ടും വിവേകാനന്ദപ്പാറയിലേക്ക് മടങ്ങിപ്പോയി. തിരുവള്ളുവരുടെ പ്രതിമയ്ക്ക് മുന്നില്‍ ആദരവര്‍പ്പിക്കാനാണ് മോദി വീണ്ടും വിവേകാനന്ദപ്പാറയിലേക്ക് പോയത്. ഇതിനുശേഷം മോദി കന്യാകുമാരി തീരത്തേക്ക് ബോട്ടില്‍ എത്തി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പ്രധാനമന്ത്രി തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ മോദി ഡല്‍ഹിക്ക് മടങ്ങും. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ സുരക്ഷാപരിശോധനകള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് എന്തെങ്കിലും തടസമുണ്ടായാല്‍ റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് പോകാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. 4000-ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. കൂടാതെ എന്‍.എസ്.ജി. ഉള്‍പ്പെടെയുള്ള ദേശീയസുരക്ഷാ ഏജന്‍സികളും കന്യാകുമാരിയിലുണ്ടായിരുന്നു. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം. വെള്ളിയാഴ്ച രാവിലെ ഉദയസൂര്യനെ വണങ്ങിയ മോദി പൂജാപാത്രത്തിലെ തീര്‍ഥം കടലിലൊഴുക്കിയാണ് ആദ്യപ്രാര്‍ഥന പൂര്‍ത്തിയാക്കിയത്. സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ ധ്യാനനിരതനായി. കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയില്‍ ഭസ്മക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു. ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ധ്യാനസമയത്തെ മോദിയുടെ ആഹാരം. വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു അദ്ദേഹം ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്.  വിവേകാനന്ദപ്പാറയിലേക്ക് നേരത്തേ സന്ദര്‍ശകരെ വിലക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. മോദി ധ്യാനമണ്ഡപത്തില്‍ ആയിരിക്കുമ്പോള്‍മാത്രമാണ് സന്ദര്‍ശകരെ പാറയിലേക്കു പോകാന്‍ അനുവദിച്ചത്. തിരിച്ചറിയല്‍രേഖ പരിശോധിച്ചും മറ്റു വിവരങ്ങള്‍ ശേഖരിച്ചുമാണ് കടത്തിവിട്ടത്. എണ്ണത്തിനും നിയന്ത്രണമുണ്ടായിരുന്നു. പ്രധാനമന്ത്രി ധ്യാനത്തിലിരിക്കുന്ന മണ്ഡപത്തിനു സമീപത്തേക്ക് സന്ദര്‍ശകരെ അനുവദിച്ചില്ല. അതേസമയം ധ്യാനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് വന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പരിഹസിച്ചു. 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തിലെ ജി.ഡി.പി. വളര്‍ച്ചയെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘ഏകാഗ്രമായിരിക്കൂ മോദിജീ, ഫോണ്‍ ദൂരെ മാറ്റിവെക്കൂ’ എന്നായിരുന്നു ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കെ.പി.സി.സി.യുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!