കോവിഷീല്‍ഡും കോവാക്‌സിനും അഗീകരിക്കണം – യൂറോപ്യന്‍ യൂണിയനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: കോവാക്സിനും കോവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്സിൻ പാസ്പോർട്ട് നയത്തിൽ കോവിഷീൽഡും കോവാക്സിനും ഉൾപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്സിനുകൾ അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വാക്സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പര്സപരം സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഫൈസർ, മൊഡേണ, അസ്ട്രസെനക-ഓക്സ്ഫഡ്, ജോൺസ് ആൻഡ് ജോൺസൺ എന്നീ കോവിഡ് വാക്സിനുകൾക്കാണ് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയത്. അസ്ട്രാസെനകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനെ അവർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ‘കോവിൻ പോർട്ടൽ വഴി ലഭ്യമായ വാക്സിൻ സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചാൽ സമാനമായ ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് അറിയിച്ചു.. ഇത് അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയന്റെ കോവിഡ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി താരമെന്നും അറിയിച്ചിട്ടുണ്ട്’ കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.