ജനങ്ങളിൽനിന്ന് പഠിക്കും,തെറ്റായ നിലപാട് സ്വീകരിച്ചവർക്ക് പാര്ട്ടിയിൽ സ്ഥാനമുണ്ടാകില്ല- MV ഗോവിന്ദൻ

കോഴിക്കോട്: പാർട്ടിയിൽ തെറ്റായ ഒരു പ്രവണതയേയും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റായ പ്രവണതകളും രീതികളും പാർട്ടിയിലെ ഏത് ഘടകത്തിലായാവും അംഗീകരിക്കില്ലെന്നും തെറ്റായ നിലപാട് സ്വീകരിച്ചവർക്ക് പാർട്ടിയിൽ പിന്നെ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിലെ സി.ജി. അനുസമരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ പ്രവണതയും രീതിയും അംഗീകരിക്കില്ല. അത് പാർട്ടിയുടെ മേലേ മുതൽ താഴെ വരെ ഏത് ഭാഗത്തായാലും തൃശ്ശൂരിലോ കണ്ണൂരിലോ കോഴിക്കോട്ടോ ആയാലും ചെറുത്ത് പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള മുഴുവൻ ബാധ്യതയും ഇടതുപക്ഷ മുന്നണിക്ക് കൈകാര്യം ചെയ്ത് മുന്നോട്ടുപോകേണ്ടി വരും. സർക്കാർ ആ നിലപാട് സ്വീകരിക്കും. സർക്കാരും പാർട്ടിയും ചേർന്ന് ഇത്തരത്തിലുള്ള വർഗ കാഴ്ചപ്പാടോടുകൂടി കേരളത്തെ മുന്നോട്ടു നയിക്കും. അതിനാവശ്യമായ പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ജനങ്ങളിലേക്ക് കടന്ന് ജനങ്ങളിൽനിന്ന് പഠിക്കും, ഗോവിന്ദൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ താൽക്കാലികമായി എങ്കിലും ബിജെപി ഭരണത്തിൽ വരാൻ കാരണം കോൺഗ്രസ് ആണന്ന് അദ്ദേഹം വിമർശിച്ചു. ഇന്ത്യ സഖ്യത്തെ ഗൗരവത്തോടെ ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോയിരുന്നെങ്കിൽ ഇന്ത്യ മുന്നണിക്ക് അധികാരത്തിൽ വരാൻ കഴിയുമായിരുന്നു. ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിൽ വരുമെന്ന് കരുതി കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തെന്നും സർക്കാറിന്റെ സാമ്പത്തിക പ്രശ്നങ്ങളും സിപിഎമ്മിന് വോട്ട് കുറയാൻ കാരണമായെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പാർട്ടിക്ക് എതിരായി കരുതിക്കൂട്ടിയുള്ള പ്രചാരവേല നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. സിപി എം ഓഫീസുകൾക്ക് സ്വന്തമായി ഭൂമിയും കെട്ടിടവും ഉണ്ട്. കരുവന്നൂരിനെ ചാരി സിപിഎമ്മിനെ വേട്ടയാടുന്നു. ഇഡി നടപടിയെ നിയമപരമായി നേരിടും. ഓഫീസുകൾ കണ്ടുകെട്ടാൻ ആർക്കും ആകില്ല. ജനങ്ങളുടെ ചിലവിലാണ് കെട്ടിടം നിർമിച്ചതെന്നും കള്ളൻമാരുടെ പൈസ കൊണ്ടല്ലന്നും അദ്ദേഹം പറഞ്ഞു.

