ബ്രിട്ടനെ തകർത്തു; ഒളിമ്പിക്സ് ഹോക്കിയിൽ 49 വർഷത്തിന് ശേഷം ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്സിലെ പ്രതാപ കാലത്തിന്റെ സ്മരണകളുയർത്തി ഇന്ത്യൻ ഹോക്കി ടീം. ബ്രിട്ടനെ 3-1ന് തകർത്താണ് ഇന്ത്യൻ സംഘം സ്വപ്നതുല്യമായ കുതിപ്പ് നടത്തിയത്. മികച്ച സേവുമായി കളം നിറഞ്ഞ ഗോൾകീപ്പർ ശ്രീജേഷ് മലയാളികളുടെ അഭിമാനമായി. സെമിയിൽ ലോക രണ്ടാം നമ്പർ ടീമായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി. സ്വർണമെഡൽ നേടിയ 1980 മോസ്കോ ഒളിമ്പിക്സിന് ശേഷം ഇന്ത്യക്ക് ഒരിക്കൽ പോലും സെമിയിൽ എത്താനായിരുന്നില്ല. മോസ്കോ ഒളിമ്പിക്സിലാകട്ടെ, സെമിഫൈനൽ ഇല്ലാതെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടുന്നതായിരുന്നു രീതി. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇന്ത്യ അവസാനം സെമി കളിച്ചത് 1972ലെ മ്യൂണിക് ഒളിമ്പിക്സിലാണ്. അന്ന് പാകിസ്താനോട് ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബ്രിട്ടന്റെ വലയിൽ ഇന്ത്യ ഗോൾ എത്തിച്ചു. സിമ്രൻജീത് സിങ്ങിന്റെ ഉജ്ജ്വല പാസ് ദിൽപ്രീത് സിങ് ഗോളാക്കി മാറ്റുകയായിരുന്നു. 16 ാം മിനിറ്റിൽ ഗുർജന്ത് സിങ് ഇന്ത്യയുടെ ലീഡുയർത്തി.
പരാജയം മണത്ത ബ്രിട്ടൺ ഉണർന്നെണീറ്റു. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ 45ാം മിനിറ്റിൽ സാമുവൽ വാർഡ് ബ്രീട്ടീഷുകാർക്കായി ഗോൾ മടക്കി. ഇന്ത്യയുടെ ചങ്കിടിച്ച നിമിഷമായിരുന്നു അത്. 57ാം മിനിറ്റിൽ അതിവേഗ കൗണ്ടർ അറ്റാക്കിനൊടുവിൽ നേടിയ പാസുമായി കുതിച്ച ഹാർദിക് സിങ് മൂന്നാംഗോൾ നേടിയതോെട ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.

