കോവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായം; 7274 കോടി രൂപ സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കൈമാറി കേന്ദ്രം

ദില്ലി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായത്തിനായി (compensation) തുക അനുവദിച്ച് കേന്ദ്രം (central government). 7274 കോടി രൂപ സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കൈമാറി. സംസ്ഥാന ദുരന്തനിവാരണ നിധിക്കുള്ള തുകയാണ് കേന്ദ്രം കൈമാറിയത്. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50000 രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കും.
പിന്നാലെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ കൊവിഡ് ദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവ് പിൻവലിക്കുന്നത് വരെയുള്ള മരണങ്ങൾക്ക് ധനസഹായം ബാധകമാണ്. നഷ്ടപരിഹാരം നല്‍കാനുള്ള സംസ്ഥാനത്തിന്‍റെ മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി. മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അടുത്ത മാസം 10 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് അപേക്ഷ നൽകേണ്ടത്.

