KSDLIVENEWS

Real news for everyone

ഖത്തറിനെ തൊട്ടാൽ സൈനിക നടപടി ഉൾപ്പെടെ സ്വീകരിക്കും: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

SHARE THIS ON

ദോഹ: ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി ഉൾപ്പെടെയുള്ള സഹായം നൽകി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്ത് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്റാഈൽ ഖത്തറിന് നേരെ വ്യോമാക്രമണം നടത്തി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് സെപ്റ്റംബർ 29 തീയതിവെച്ചുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.

ഖത്തറിന്റെ ഭൂപ്രദേശം, പരമാധികാരം, അല്ലെങ്കിൽ നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന ഏത് സായുധ ആക്രമണത്തെയും യുഎസിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഭീഷണിയായി കണക്കാക്കുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു. അത്തരമൊരു ആക്രമണമുണ്ടായാൽ, യു എസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നയതന്ത്രപരവും, സാമ്പത്തികപരവും, ആവശ്യമെങ്കിൽ സൈനികപരവും ഉൾപ്പെടെ നിയമപരവും ഉചിതവുമായ എല്ലാ നടപടികളും യു എസ് സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.

മറ്റ് പല ഗൾഫ് രാജ്യങ്ങളെയും പോലെ, ഖത്തറും യു എസ് സൈന്യത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ്. അതിന് പകരമായി വാഷിംഗ്ടൺ അവർക്ക് സുരക്ഷ ഉറപ്പ് നൽകുന്നുമുണ്ട്. എന്നാൽ യു എസ് സഖ്യകക്ഷിയായ ഇസ്റാഈലിന്റെ ആക്രമണം ഖത്തറിനെ ഞെട്ടിച്ചിരുന്നു. ഈ ആക്രമണത്തിൽ ഒരു ഖത്തർ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. വ്യോമാക്രമണം നടത്തിയതിന് ശേഷം, ഹമാസിന് ‘സുരക്ഷിത താവളം’ നൽകുന്നു എന്ന് ആരോപിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നടപടിയെ ന്യായീകരിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച വൈറ്റ്ഹൗസിൽ ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് ആക്രമണത്തിൽ മാപ്പ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!