കേന്ദ്ര വാഴ്സിറ്റിയിലെ ലൈംഗികാതിക്രമം: പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ്

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പി.ജി. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന് ദൃക്സാക്ഷിയായ മെഡിക്കൽ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസ്. കുറ്റാരോപിതനായ അധ്യാപകന്റെ പരാതിയിലാണ് കാരണം കാണിക്കൽ നോട്ടീസ്. കേന്ദ്ര സർവകലാശാലക്ക് കീഴിലെ അരാവലി ഹെൽത്ത് സെൻററിലെ മെഡിക്കൽ ഓഫിസർ ആരതി ആർ. നായർക്കാണ് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. പെൺകുട്ടി ആക്രമിക്കപ്പെട്ട കാര്യം ഡോക്ടർ മാധ്യമങ്ങളുമായി പങ്കുവെച്ചുവെന്നാണ് കാരണം കാണിക്കൽ നോട്ടിസ് നൽകാനുണ്ടായ കാരണമായി പറഞ്ഞിരിക്കുന്നത്. ‘മുൻകൂർ അനുമതി വാങ്ങാതെയാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. ഇത് സർക്കാർ ജീവനക്കാർക്കുള്ള 1964ലെ സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. നടപടിയെടുക്കാതിരിക്കാൻ നോട്ടിസ് ലഭിച്ച് ഏഴുദിവസത്തിനകം മറുപടി നൽകണ’മെന്നാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്. നവംബർ 13നാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായത്. ക്ലാസിൽ ബോധരഹിതയായി വീണ പെൺകുട്ടിയെ ഇംഗ്ലീഷ് ആൻറ് കംപാരറ്റീവ് ലിറ്ററേച്ചറിലെ ഇഫ്തിഖർ അഹമ്മദ് എത്തിയാണ് അരാവലി ഹെൽത്ത് സെൻററിലേക്ക് മാറ്റിയത്. ഇഫ്തിഖർഅഹമ്മദ് മദ്യപിച്ചാണ് വന്നത് എന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് പ്രഥമ ശുശ്രുക്ഷ നൽകുേമ്പാഴും വാഹനത്തിൽ അരാവലിയിലേക്ക് കൊണ്ടുപോകുേമ്പാഴും ക്ലിനിക്കിനകത്ത് വച്ചും ഡോ. ഇഫ്തിഖർ അഹമ്മദ് മോശമായി പെരുമാറിയെന്നാണ് പരാതി

