KSDLIVENEWS

Real news for everyone

മരണം 1000 കടന്നു: ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും; സഹായഹസ്തം നീട്ടി ഇന്ത്യ

SHARE THIS ON

ജക്കാർത്ത/കൊളംബോ: ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്ചയ്ക്കിടെ 502 പേർ ഇന്തൊനീഷ്യയിലും 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മൂന്നുപേർ മലേഷ്യയിലും മരിച്ചെന്നാണ് കണക്ക്. ഇന്തൊനീഷ്യയിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്. 

ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിലും പ്രളയത്തിലും ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്. വിവിധയിടങ്ങളിൽ കുടുങ്ങിയ യാത്രക്കാരെയും രോഗികളെയും വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷിച്ചു. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള 2 ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിലുണ്ട്. 21 ടൺ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ എത്തിച്ചു. കൂടുതൽ സാധനങ്ങളുമായി ഐഎൻഎസ് സുകന്യ കപ്പൽ വിശാഖപട്ടണത്തുനിന്നു പുറപ്പെട്ടു.

ഇന്ത്യക്കാരെ വ്യോമസേനാ വിമാനങ്ങളിൽ രാജ്യത്തു തിരിച്ചെത്തിക്കാൻ തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു രക്ഷാദൗത്യം നടത്തുന്നുണ്ട്. 2 വിമാനങ്ങളിലായി 247 പേരെ തിരുവനന്തപുരത്തേക്കും ഒരു വിമാനത്തിൽ 76 പേരെ ഡൽഹി ഹിൻഡനിലേക്കും അയച്ചു. സഹായം ആവശ്യമുള്ളവർ +94 773727832 നമ്പറിൽ ബന്ധപ്പെടണമെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!