KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ മാസം 17ലേറെ അവധി: കാരണങ്ങള്‍ പലത്; അധ്യയന ദിനങ്ങള്‍ വിരലിലെണ്ണാം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളില്‍ ഈ മാസം അധ്യയനം വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം.

തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന അർധവാർഷിക പരീക്ഷയ്ക്കും ശേഷം സ്‌കൂളുകള്‍ അടയ്ക്കുന്നതിനാലാണിത്. ആദ്യ ആഴ്ചയിലെ അഞ്ച് ദിവസത്തെ ക്ലാസുകള്‍ക്ക് പിന്നാലെ രണ്ടാമത്തെ ആഴ്‌ച മുതലാണ് അവധികളുടെ തുടക്കം. മൂന്നാമത്തെ ആഴ്‌ച പരീക്ഷ തുടങ്ങും. നാലാമത്തെ ആഴ്ച മുതല്‍ സ്‌കൂളുകള്‍ അടയ്ക്കും.

സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ്. തെക്കൻ ജില്ലകളില്‍ ഡിസംബർ ഒൻപതിനും വടക്കൻ ജില്ലകളില്‍ ഡിസംബർ 11 നുമാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഈ ദിവസങ്ങളില്‍ പതിവ് പോലെ പൊതു അവധി പ്രഖ്യാപിക്കും. ഇതിന് പുറമെ, അധ്യാപകർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതിനാല്‍ തെക്കൻ ജില്ലകളില്‍ ഡിസംബർ എട്ടിനും വടക്കൻ ജില്ലകളില്‍ ഡിസംബർ പത്തിനും അവധിയായിരിക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണല്‍. വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌കൂളുകളില്‍ വോട്ടെണ്ണി കഴിയുന്നത് വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കാൻ സാധ്യതയുണ്ട്.

ഡിസംബർ 15 നാണ് സംസ്ഥാനത്ത് അർധവാർഷിക പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 11 മുതല്‍ 18 വരെയാണ് നേരത്തെ പരീക്ഷകള്‍ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് ഈ തീയ്യതികള്‍ നീട്ടിയത്. ഡിസംബർ 15 ന് ആരംഭിക്കുന്ന പരീക്ഷ ഡിസംബർ 23 നാണ് അവസാനിക്കുക. ഡിസംബർ 24 മുതല്‍ സ്‌കൂളുകള്‍ അടയ്ക്കും. പിന്നീട് ജനുവരി അഞ്ചിനാണ് സ്‌കൂളുകള്‍ തുറക്കുക.

ഡിസംബർ ആറ്, ഏഴ്, 13, 14, 20, 21 തീയ്യതികള്‍ ശനി, ഞായർ ദിവസങ്ങളായതിനാല്‍ ഈ ദിവസങ്ങളിലും അധ്യയനം നടക്കില്ല. ഫലത്തില്‍ ഈ മാസം ഭൂരിഭാഗം സ്‌കൂളുകളിലും പത്ത് ദിവസം മാത്രമേ അധ്യയനം നടക്കൂ. പരീക്ഷാ കാലമായതിനാല്‍ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കിട്ടുന്ന അവധി ദിനങ്ങള്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി കുട്ടികള്‍ക്ക് ഉപയോഗിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!