കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിൽ
ചിക്കനെച്ചൊല്ലി തർക്കിച്ച മാനേജരുടെ പണി പോയി; കുട്ടികൾക്കെതിരേ കത്തിവീശിയതിൽ കമ്പനി നടപടി

കൊച്ചി: ചിക്കിങ് ഔട്ട്ലെറ്റിൽ ചിക്കൻ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാർഥികൾക്കുനേരെ കത്തി വീശിയ മാനേജരെ പിരിച്ചുവിട്ടു. മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്ക്കെതിരേയാണ് കമ്പനി നടപടിയെടുത്തത്.
സംഭവദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ചിക്കിങ്ങിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാനേജർക്കെതിരേ നടപടി ഉണ്ടായത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് കമ്പനി കുറിപ്പിൽ പറയുന്നു. സംഭവത്തിൽ മാനേജർക്കെതിരേയും മാനേജരെ മർദിച്ചവർക്കെതിരേയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു.
പ്ലസ് വൺ വിദ്യാർഥികളാണ് സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് മാനേജരോട് പരാതിപ്പെട്ടത്. എന്നാൽ, മാനേജർ ഈ സമയം കുട്ടികളോട് തർക്കിച്ചു. രംഗങ്ങൾ കുട്ടികൾ പകർത്തി. ഇത് ഇയാൾ തടഞ്ഞു. ശേഷം വിദ്യർഥികൾ സഹോദരങ്ങളെ വിളിച്ചു വരുത്തി. തർക്കം കൂടുതൽ രൂക്ഷമാക്കി. തുടർന്ന് മാനേജർ അടുക്കളയിൽ ചെന്ന് കത്തിയുമായി പുറത്തേക്ക് വരികയായിരുന്നു. എല്ലാവരും ചേർന്ന് മാനേജരുടെ കൈയിൽ നിന്ന് കത്തി പിടിച്ചു വാങ്ങി മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വിഷയത്തിൽ ചിക്കിങ് ഔട്ട് ലെറ്റിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്നാണ് ഇപ്പോൾ കമ്പനി വാർത്താകുറിപ്പിൽ കൂടി ഔദ്യോഗിക വിശദീകരണം നൽകിയത്. “സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടന്നു വരികയാണ്. കേസന്വേഷണത്തിൽ സഹകരിക്കും.ഒരു തരത്തിലുള്ള അക്രമമോ മോശം പെരുമാറ്റമോ അംഗീകരിക്കാൻ കഴിയില്ല. ഏറ്റവും പ്രാധാന്യം ഉപയോഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വമാണ്. സംഭവത്തിൽ ഉൾപ്പെട്ട മാനേജറെ പിരിച്ചുവിടുന്നു”- ചിക്കിങ് വാർത്താ കുറിപ്പിൽ അറിയിച്ചു.

