KSDLIVENEWS

Real news for everyone

അക്രമികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ സിദ്ധാര്‍ഥിന്റെ കുടുംബത്തോടൊപ്പം- മന്ത്രി

SHARE THIS ON

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ പങ്കുള്ള അക്രമികൾക്ക് എതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എഫ്ഐ എന്നല്ല കുറ്റവാളികൾ ഏത് സംഘടനകളിൽ ആണെങ്കിലും നടപടിയുണ്ടാകും. ഇത്തരം അക്രമങ്ങൾ ഒരു സംഘടനയും നടത്താൻ പാടില്ല. സർക്കാർ നടപടിയിൽ സിദ്ധാർത്ഥൻ്റെ പിതാവ് തൃപ്തനെന്ന് അറിയിച്ചതായും എല്ലാ കാര്യങ്ങളിലും കുടുംബത്തോടൊപ്പമാണ് സർക്കാർ എന്നും അദ്ദേഹം വ്യക്തമാക്കി.  അതേസമയം കേസില്‍ രണ്ടുപ്രതികള്‍ കൂടി ശനിയാഴ്ച പിടിയിലായി. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്. പോലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. സിന്‍ജോ ജോണ്‍സണെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ കാശിനാഥന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ ചെയ്തതിലും മൂന്നുദിവസം ക്രൂരമായി മര്‍ദിച്ചതിലും പ്രധാനിയായിരുന്നു സിന്‍ജോ ജോണ്‍സണ്‍.  സിന്‍ജോയാണ് സിദ്ധാര്‍ഥനെ ഏറ്റവും കൂടുതല്‍ മര്‍ദിച്ചതെന്ന് സിദ്ധാര്‍ഥന്റെ കുടുംബവും പരാതിയില്‍ ഉന്നയിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ‘തല പോകുമെന്ന്’ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ ഭീഷണിപ്പെടുത്തിയതും സിന്‍ജോയായിരുന്നു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇനി അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!