ഇറാനിലെ മിനാബ് സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം: 180 പേർ മരിച്ചു; ആശുപത്രിക്ക് നേരെയും ആക്രമണം

പെൺകുട്ടികളുടെ സ്കൂളിന് നേരെയാണ് ശനിയാഴ്ച മിസൈൽ ആക്രമണം ഉണ്ടായത്. ടെഹ്‌റാനിലെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായതായി ഇറാൻ വ്യക്തമാക്കി.
ടെഹ്റാൻ: ഇറാനിലെ മിനാബ് സ്കൂളിനു നേരെയുണ്ടായ ഇസ്രയേലി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 180 ആയി. പെൺകുട്ടികളുടെ സ്കൂളിന് നേരെയാണ് ശനിയാഴ്ച മിസൈൽ ആക്രമണം ഉണ്ടായത്. ടെഹ്‌റാനിലെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായതായി ഇറാൻ വ്യക്തമാക്കി.
ആയത്തുല്ല അലി ഖമനെയിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രേയേലിലേക്കും ഗൾഫ് മേഖലയിലെ യുഎസ് സൈനിക ആസ്ഥനത്തേക്കും ഇറാന്റെ ആക്രമണം തുടരുകയാണ്. സൽമാൻ തുറമുഖത്തിന് സമീപമുള്ള തന്ത്രപ്രധാനമായ ഒരു സമുദ്ര കേന്ദ്രം ഇറാൻ ആക്രമിച്ചു. പിന്നാലെ സ്ഥലത്ത് വൻ തീപിടുത്തമുണ്ടായതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ദുബായിലുംഫോണുകളിലേക്ക് സൈറനുകളെത്തി.
ഇറാനിൽ നിന്നുള്ള റോക്കറ്റ് ജറുസലം നഗരത്തിലും പതിച്ചു. ഇസ്രയേലിൽ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നലെ രാത്രിയും ശക്തമായ തിരിച്ചടി ഇസ്രയേലും നൽകി. ഇതിനൊപ്പം ഇറാന്റെ ബാലിസ്റ്റിസ് മിസൈൽ ശേഖരം ബിടു ബോംബർ പോർവിമാനം ഉപയോഗിച്ച് അമേരിക്ക തകർത്തു. 2000 പൗണ്ട് ബോംബ് പ്രയോഗിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടുനിന്നേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

