പരേത’നോട് വോട്ടഭ്യർഥിച്ച് എ.കെ.എം. അഷ്റഫ്

മഞ്ചേശ്വരം: അഞ്ചുവര്‍ഷം മുമ്ബേ ‘മരിച്ച’യാളോട് വോട്ടഭ്യര്‍ഥിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫ്. വോര്‍ക്കാടി പഞ്ചായത്തിലെ അഹമ്മദ് കുഞ്ഞിയോടാണ് വോട്ടഭ്യര്‍ഥിച്ചത്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.ബി. അബ്ദുല്‍ റസാഖിനോട് 89 വോട്ടിന് പരാജയപ്പെട്ട ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ വ്യാപക തോതില്‍ കള്ളവോട്ട് നടന്നുവെന്നും മരിച്ചവരും പ്രവാസത്തില്‍ ഇരിക്കുന്നവരും വരെ വോട്ട് രേഖപ്പെടുത്തി എന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം.
ഹരജിക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ മരിച്ചവര്‍ എന്ന പട്ടികയിലെ പലരും ജീവിച്ചിരിക്കുന്നവരായിരുന്നു. വോര്‍ക്കാടി പഞ്ചായത്തിലെ അഹമ്മദ് കുഞ്ഞിയെന്ന 78കാരനും ഇത്തരത്തില്‍ കള്ളവോട്ട് ആരോപിച്ച് കോടതിവരാന്ത കയറിയിറങ്ങേണ്ടിവന്നു.
‘ഞാന്‍ മരിച്ചിട്ടില്ല, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്’ എന്ന് കോടതിയില്‍ നേരിട്ട് പോയി തെളിയിക്കേണ്ടിവന്ന അഹമ്മദ് കുഞ്ഞിയുടെ അവസ്ഥ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായിരുന്നു. പിന്നീട്, അബ്ദുല്‍ റസാഖ് മരിച്ചതോടെയാണ് സുരേന്ദ്രന് കേസ് പിന്‍വലിച്ചത്. അഹമ്മദ് കുഞ്ഞിയോട് വീട്ടിലെത്തി വോട്ടഭ്യര്‍ഥിക്കുകയും ആയുസ്സിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത ശേഷമാണ് സ്ഥാനാര്‍ഥി തിരിച്ചുപോയത്.

