കാർ വിപണിയിൽ റെക്കോർഡ് വിൽപന; വിറ്റത് 47 ലക്ഷം യൂണിറ്റ്, കമ്പനികൾക്ക് ‘സന്തോഷ വർഷം

കഴിഞ്ഞ സാമ്പത്തിക വർഷം വിൽപനയിൽ പുതിയ ഉയരങ്ങൾ തൊട്ട് കാർ വിപണി. രാജ്യത്ത് ഇക്കാലയളവിൽ ആകെ വിറ്റത് 47 ലക്ഷം പാസഞ്ചർ കാറുകളാണ്. 2024–25ൽ ഇത് 43.4 ലക്ഷം. ജിഎസ്ടിയിൽ നൽകിയ ഇളവ് സാമ്പത്തിക വർഷത്തിന്റെ രണ്ടാംപകുതിയിൽ വിപണിക്ക് പുതിയ ഊർജമേകി.
ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ വർഷം 24,22,713 യൂണിറ്റെന്ന റെക്കോർഡ് വിൽപന നേടി. മുൻവർഷം ഇത് 22,34,266 യൂണിറ്റായിരുന്നു. ടാറ്റ മോട്ടോഴ്സും ചരിത്രത്തിലെ ഏറ്റവും വലിയ വിൽപന നേടിയ വർഷമാണ് കടന്നുപോയത്; 6.4 ലക്ഷം യൂണിറ്റ്. 15 ശതമാനം വർധന.
മഹീന്ദ്ര 6,60,276 വാഹനം വിറ്റു. മുൻവർഷം 5,51,487 യൂണിറ്റ് മാത്രമായിരുന്നു. വളർച്ച 20 ശതമാനം. ടൊയോട്ട 20 ശതമാനം വളർച്ചയോടെ 4,06,081 വാഹനം വിറ്റു. മുൻവർഷം 3,37,148. ഹ്യുണ്ടായ് നാലാം പാദത്തിൽ മാത്രം 1,66,578 യൂണിറ്റുകൾ വിറ്റു. ഇതും റെക്കോർഡാണ്.
രാജ്യാന്തര തലത്തിലെ യുദ്ധ സാഹചര്യത്തിൽ നിർമാണ വസ്തുക്കൾക്കുണ്ടാകുന്ന ക്ഷാമം വിപണിയെ ഏതു തരത്തിൽ ബാധിക്കുമെന്ന ആശങ്കയും കാർ വ്യവസായത്തിനുണ്ട്.

