KSDLIVENEWS

Real news for everyone

കനത്തമഴയില്‍ താറുമാറായി വ്യോമഗതാഗതം; 13 വിമാനങ്ങള്‍ റദ്ദാക്കി, വിമാനങ്ങള്‍ വൈകുമെന്ന് ദുബായ് എയര്‍പോര്‍ട്ട്

SHARE THIS ON

ദുബായ്: യുഎഇയിലുടനീളമുള്ള പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കുന്നു. മേയ് രണ്ടിന് ദുബായിലേക്ക് വരാനുള്ളതും ഇവിടെ നിന്ന് പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട് എന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡി എക്‌സ്ബി) വക്താവ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ മൊത്തം 13 വിമാനങ്ങള്‍ റദ്ദാക്കിയതായി അദ്ദേഹം സ്ഥിരീകരിച്ചു.

മാത്രമല്ല, ഇന്‍ബൗണ്ട് ചെയ്യുന്ന അഞ്ച് വിമാനങ്ങള്‍ ഒറ്റ രാത്രി കൊണ്ട് വഴി തിരിച്ചുവിട്ടു. ദുബായിലെ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ റോഡിലെ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ നേരത്തെ യാത്ര തിരിക്കണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു. സാധ്യമാകുന്നിടത്തെല്ലാം ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ 1, 3 എന്നിവയിലേക്ക് ദുബായ് മെട്രോയുടെ ഉപയോഗത്തെ തങ്ങള്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു എന്നും വക്താവ് പറഞ്ഞു.

‘ഞങ്ങളുടെ അതിഥികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നത് ഞങ്ങളുടെ മുന്‍ഗണനയാണ്. കൂടാതെ ഏതെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ ഞങ്ങള്‍ എയര്‍ലൈനുകളുമായും സേവന പങ്കാളികളുമായും പ്രവര്‍ത്തിക്കുന്നു,” ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ( ഡിഎക്‌സ്ബി) വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ദുബായിലെ ഏപ്രില്‍ 16 – ലെ പേമാരി വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

ഇക്കാരണത്താല്‍ കുറഞ്ഞത് 2000 വിമാനങ്ങളാണ് റദ്ദാക്കിയത്. ഏപ്രില്‍ 23 ന് മാത്രമാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഏപ്രില്‍ 16 – ന് പെയ്ത അഭൂതപൂര്‍വമായ മഴയില്‍ എയര്‍പോര്‍ട്ട് ഫൈന്‍ ട്യൂണ്‍ ചെയ്ത അതേ എമര്‍ജന്‍സി റെസ്പോണ്‍സ് പ്രോട്ടോക്കോളുകള്‍ തന്നെ നിലനിര്‍ത്തുമെന്ന് ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ് ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദുബൈ എയര്‍പോര്‍ട്ട്‌സ് ( ഡിഎക്സ്ബി ) അതിന്റെ ഏറ്റവും മോശമായ അവസ്ഥയെ തരണം ചെയ്ത്, ഭാവിയിലെ ഏത് പ്രതിസന്ധിയും നേരിടാന്‍ തയ്യാറാണ് എന്നും ഗ്രിഫിത്ത്സ് പറയുന്നു. പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണമായ വീണ്ടെടുക്കല്‍ ഉറപ്പാക്കാന്‍ ടീമുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം നിലവിലുള്ള അസ്ഥിരമായ കാലാവസ്ഥ കാരണം ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചതായി പ്രഖ്യാപിച്ചു.

സര്‍വീസ് പുനരാരംഭിക്കുന്നതിനെ ക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുമെന്ന് ഷാര്‍ജ ആര്‍ടിഎ പൊതുജനങ്ങളെ അറിയിച്ചു. ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അബുദാബി, ഷാര്‍ജ, അജ്മാന്‍, മറ്റ് എമിറേറ്റുകള്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മഴക്കാലത്ത് ജാഗ്രത പുലര്‍ത്തണമെന്ന് അജ്മാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം കനത്ത മഴയും ഇടിമിന്നലും തുടരുന്ന യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എമിറേറ്റുകളിലുടനീളം പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇന്നും നാളേയും യു എ ഇയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വിദൂരപഠനം നിര്‍ദേശിച്ചിരിക്കുകയാണ്. രണ്ട് ദിവസം രാജ്യത്ത് കനത്ത മഴ പെയ്യും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

രാജ്യത്തെ പാര്‍ക്കുകളും ബീച്ചുകളും അടച്ചിട്ടു. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകരുത് എന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന മഴ ഇന്നും നാളേയും ശക്തമാകും എന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ 2 നും 4 നും ഇടയില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റും പേമാരിയും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!