KSDLIVENEWS

Real news for everyone

താനൂർ കസ്റ്റഡി മരണം സംഭവിച്ചുപോയതാണ്, അറിഞ്ഞിരുന്നെങ്കിൽ ആദ്യമേ ആശുപത്രിയിലാക്കാമായിരുന്നു

SHARE THIS ON

താനൂർ: താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡിമരണം സംഭവിച്ചുപോയതാണെന്ന് എസ്. സുജിത്ദാസ് സംസാരിക്കുന്നതിന്റെ ഫോൺസംഭാഷണവും എം.എൽ.എ. പുറത്തുവിട്ടു. എം.ഡി.എം.എ.യുടെ രണ്ട് കവറുകൾ വിഴുങ്ങിയ കാര്യം പോലീസിനും കൂടെയുള്ളവർക്കും അറിയില്ലായിരുന്നു. എം.ഡി.എം.എ. ഉപയോഗിച്ചവരെ പിടികൂടണമെന്നതു മാത്രമായിരുന്നു ഉദ്ദേശ്യം.

എന്നാൽ താമിർ ജിഫ്രിയുടെ വയറിനുള്ളിൽവെച്ച് ഇതിലൊന്ന് പൊട്ടിയിരുന്നു. ഇത് രക്തത്തിൽ കലർന്നാൽ ധമനികൾ ഇത് ഹൃദയത്തിലെത്തിക്കും. താമിർ ജിഫ്രിയുടെ തൊണ്ണൂറു ശതമാനം ധമനികളും ബ്ലോക്കായിരുന്നു. അടി കൊടുത്താൽ തീരുന്ന അവസ്ഥയിലുമായിരുന്നു. പല്ലു മുഴുവൻ ദ്രവിച്ചുപോയിരുന്നു. വാഹനത്തിലിരുന്ന് വിഭ്രാന്തി കാണിച്ചപ്പോൾ ലഹരി ഉപയോഗിക്കുന്നവർക്കുള്ള അവസ്ഥയാണെന്നു തെറ്റിദ്ധരിച്ചു. എം.ഡി.എം.എ.യുടെ കവർ ഉള്ളിൽപ്പോയ കാര്യം അറിയാതെ നാലു മണിക്കൂറോളം സ്‌റ്റേഷനിലിരുത്തിയിരുന്നു. പിന്നീടാണ് ആശുപത്രിയിലെത്തിച്ചത്. അറിഞ്ഞിരുന്നെങ്കിൽ ആദ്യമേ ആശുപത്രിയിലാക്കാമായിരുന്നു. കേസിലുൾപ്പെട്ട പോലീസുകാർക്ക് ജാമ്യംകിട്ടി. അന്വേഷണത്തിലാണ്. താനും അന്നത്തെ താനൂർ എസ്.എച്ച്.ഒ.യും ടോമിൻതച്ചങ്കരിയുടെ വിരമിക്കൽപരിപാടിയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തായിരുന്നു.

‘എന്നെ ഒഴിവാക്കൂ, സമാധാനത്തോടെ ജീവിച്ചോട്ടെ’

മലപ്പുറം: ‘ഞാനാകെ തകർന്നു തരിപ്പണമായി. ഇപ്പോൾ ആ ജില്ലയിലേക്ക് വണ്ടികൊണ്ടുപോകാൻപോലും പേടിയാണ്.എന്റെ മാനസികാവസ്ഥയാണ് ഞാൻ പറയുന്നത്. എന്നെ ഒന്ന് ഒഴിവാക്കണം. ‍ഞാനൊന്ന് മാനസികമായി സമാധാനത്തോടെ ജീവിച്ചോട്ടെ’ -തനിക്കെതിരേ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്. സുജിത്ദാസ് നടത്തുന്ന ഫോൺസംഭാഷണം വീണ്ടും പുറത്തുവിട്ട് പി.വി. അൻവർ എം.എൽ.എ.

ഞായറാഴ്ച മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് അൻവർ ഇതു പുറത്തുവിട്ടത്.

തനിക്കെതിരേ ഇ -മെയിൽ വഴി നൽകിയ പരാതി പിൻവലിക്കുന്നുവെന്നു കാണിച്ച് ഒരു മെയിൽ കൂടി അയക്കാനാണ് സുജിത്ദാസ് ആവശ്യപ്പെടുന്നത്. താനൂർ കസ്റ്റഡി മരണത്തിനു ശേഷം വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ഇതിൽനിന്നൊഴിവാക്കിത്തരണമെന്നും ആവശ്യപ്പെടുന്നു.

വേറെയാരു പരാതി നൽകിയാലും തനിക്കു പ്രശ്‌നമില്ലെന്നും എം.എൽ.എ. പരാതി നൽകിയതുകൊണ്ടാണ് താൻ പിൻവലിക്കാൻ ആവശ്യപ്പെടുന്നതെന്നും സുജിത്ദാസ് പറയുന്നു. നിലവിൽ ഒരു പരാതിയുണ്ട്. അത് അന്വേഷിച്ച് നടപടിയായിക്കോട്ടെ. എനിക്കു വേണ്ടി പരാതി പിൻവലിക്കണം. പരാതിയിൽ തുടരാൻ താത്പര്യമില്ലെന്നു പറഞ്ഞ് മെയിലയക്കണം. എന്നെപ്പോലെയുള്ളവനെ ഡി.ഐ.ജി.യോ ഐ.ജി.യോ ഒക്കെയായി സഹിച്ചേപറ്റൂ. ആ ഒരു ബന്ധത്തിന്റെ പേരിലെങ്കിലും കേസ് പിൻവലിക്കണം. നിലവിൽ മരംമുറി കേസ് അന്വേഷിക്കുന്നത് തൃശ്ശൂർ ഡി.ഐ.ജി.യാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ പഴയ സ്കൂളാണ്. എം.ആർ. അജിത്കുമാർ ശക്തനായതുകൊണ്ടു മാത്രമാണ് അയാൾ നിലനിന്നു പോകുന്നത്. -സുജിത്ദാസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!