തന്റെ പേരിൽ ആരേലും ഐ ഫോൺ വാങ്ങി അടിച്ചോണ്ട് പോയോ എന്നറിയില്ല , ദുബായിൽ നിന്ന് വില കൊടുത്ത് രണ്ട് ഫോൺ വാങ്ങിയെന്ന് ചെന്നിത്തല

യൂണിടാക് എംഡി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തനിക്ക് ഐ ഫോണ്‍ തന്നുവെന്ന ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക് എംഡിയുടെ പരാമര്‍ശങ്ങളില്‍ നിയമപരമായ നടപടി സ്വീകരിയ്ക്കും. തനിക്ക് സ്വര്‍ണം തന്നെന്ന് പറഞ്ഞില്ലല്ലോ, ഭാഗ്യം എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍സുലേറ്റിലെ ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്കാണ് സമ്മാനം നല്‍കിയത്. കോണ്‍സുലേറ്റില്‍ നിന്ന് താനൊരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നിത്തലയുടെ വാക്കുകള്‍
എനിക്ക് ആരും ഫോണ്‍ തന്നിട്ടില്ല. ഞാന്‍ ആരില്‍ നിന്നും വാങ്ങിയിട്ടുമില്ല. ഇനി എനിക്ക് വേണ്ടി എന്ന് പറഞ്ഞ് ആരേലും ഫോണ്‍ വാങ്ങി അടിച്ചോണ്ട് പോയോ എന്നറിയില്ല. ഏതായാലും നിയമപരമായി ഞാന്‍ അതിനെ നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. മനുഷ്യനെ വഷളാക്കുന്നതിന് ഒരു മര്യാദയുണ്ട്. ഒരു പരിപാടിക്ക് വിളിച്ചുകൊണ്ടു പോകുക. ഇപ്പോള്‍ ആ പരിപാടിയില്‍ നിന്നും നമുക്ക് സമ്മാനം തന്നെന്ന് പറയുക. ഇതൊക്കെ വളരെ മോശമായ കാര്യമാണ്.
എനിക്ക് ആരും ഐ ഫോണ്‍ തന്നിട്ടില്ല. ഞാന്‍ ആരുടെ കയ്യില്‍ നിന്നും ഐ ഫോണ്‍ സ്വീകരിച്ചിട്ടില്ല. ഇന്നുവരെ ഈ നാട്ടില്‍ നിന്ന് ഐ ഫോണ്‍ സ്വീകരിച്ചിട്ടില്ല. ദുബായില്‍ പോയ സന്ദര്‍ഭത്തില്‍ വിലകൊടുത്ത് എനിക്കും ഭാര്യയ്ക്കുമായി രണ്ട് ഐ ഫോണുകള്‍ വാങ്ങിയിരുന്നു. അല്ലാതെ എന്റെ കയ്യില്‍ വേറെ ഐ ഫോണില്ല. ഇതൊക്കെ വളരെ ചീപ്പായ കാര്യങ്ങളാണ്. നമ്മളെ പോലുളള ആളുകളെ വഷളാക്കാന്‍ വേണ്ടിയിട്ട് പറയുന്ന കാര്യമാണ്. 2019 ഡിസംബര്‍ രണ്ടിന് യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കാണ് ഐഫോണ്‍ സമ്മാനമായി നല്‍കിയതെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാനാണെന്ന് പറഞ്ഞാണ് മൊബൈല്‍ വാങ്ങി നല്‍കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങിയെന്ന ബില്ലും ഹര്‍ജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്

