ലീഗ്-സമസ്ത തർക്കം താഴെത്തട്ടിലേക്കും; സമസ്ത പ്രവർത്തകനെതിരേ ലീഗ് നേതാവിന്റെ ഭീഷണി, തെറിവിളി

കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച് രംഗത്തെത്തിയ സമസ്ത പ്രവർത്തകന് ലീഗ് നേതാവിന്റെ ഭീഷണിയും അധിക്ഷേപവും. മലപ്പുറം എടരിക്കോട്ടെ സമസ്ത പ്രവർത്തകനായ അനീസിന്റെ കച്ചവട സ്ഥാപനം പൂട്ടിക്കും എന്നാണ് ഭീഷണി. തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സുബൈർ തങ്ങളാണ് അനീസിന്റെ ഭീഷണിപ്പെടുത്തുന്നത്.
എടരിക്കോട് പഞ്ചായത്തിന് ഓഫീസിന് മുമ്പിൽ വ്യാപാരം നടത്തുന്നയാളാണ് അനീസ്. ഉമർ ഫൈസിയെ അനുകൂലിച്ച് അനീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് സുബൈർ തങ്ങളെ പ്രകോപിപ്പിച്ചത്. ഭീഷണിക്കുപിന്നാലെ അനീസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
‘എന്തിനാണ് അയാളെ താങ്ങി നടക്കുന്നത്, വ്യക്തിപരമായിട്ടാണെങ്കിൽ നടന്നോട്ടെ. എടരിക്കോട്ട് പഞ്ചായത്തിൽ വന്നിട്ട് എങ്ങാനം തോന്യാസം കാണിച്ചാൽ വിവരമറിയും. നാളെ വാ, ഞാൻ കാണിച്ച് തരാം. എന്താ ചെയ്യേണ്ടത് എന്ന്… ഫേസ്ബുക്ക് പോസ്റ്റ് വാട്സാപ്പിലൊക്കെ കാണുന്നുണ്ട്… സാദിഖലി തങ്ങളെപ്പറ്റി എന്തെങ്കിലും പറയുന്നത് കണ്ടാൽ വിവരം അറിയും…’- തുടങ്ങിയ ഭീഷണി സന്ദേശങ്ങളാണ് സമസ്ത പ്രവർത്തകനെതിരേ മുസ്ലിം ലീഗ് നേതാവ് ഉയർത്തുന്നത്. കേട്ടാലറക്കുന്ന തെറിയും സുബൈർ തങ്ങൾ വിളിക്കുന്നുണ്ട്. ‘നിങ്ങളുടെ ഭാഷ എനിക്ക് തിരിച്ച് പ്രയോഗിക്കാൻ കഴിയില്ലെന്ന്’ സമസ്ത പ്രവർത്തകൻ അനീസ് സുബൈർ തങ്ങളോട് തിരിച്ച് പറയുന്നതും ശബ്ദ സന്ദേശത്തിൽ കേൾക്കാം.
ഒരു ഇടവേളയ്ക്ക് ശേഷം സമസ്ത – ലീഗ് പോര്, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയോടെ വീണ്ടും രൂക്ഷമായിരുന്നു. ഖാസി വിഷയവും സിഐസി വിഷയത്തിലും പാണക്കാട് സാദിഖലി തങ്ങൾക്കെതിരേയായിരുന്നു ഉമർഫൈസിയുടെ പരാമർശങ്ങൾ. ഇതിനെതിരേ മുസ്ലിം ലീഗ് അതിശക്തമായിത്തന്നെ രംഗത്തെത്തി. ഉമർഫൈസിയെ സമസ്തയിലെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം.

