ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ തുടരുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 70ലധികം ഫലസ്തീനികള്‍

തെല്‍ അവിവ്: ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ തുടരുന്നു. വീടുകള്‍ക്കും അഭയാർഥി ക്യാമ്ബുകള്‍ക്കും നേരെ ഇസ്രായേല്‍ ആക്രമണം നടത്തി.
24 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 70ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈനിക സേന 34 വ്യോമാക്രമണങ്ങള്‍ നടത്തിയതായും എൻക്ലേവിലെ പൊലീസ് സേനാ മേധാവിയും ഡെപ്യൂട്ടിമാരും ഉള്‍പ്പെടെ 71 പേർ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം അതിശൈത്യത്തിനൊപ്പം കനത്ത മഴയും കാറ്റും വന്നത് ക്യാമ്ബുകളിലെ ജീവിതം ദുസ്സഹമാക്കി. ഗസ്സ സിറ്റി ,ഖാൻ യൂനസ്,ദെയറുല്‍ ബലഹ് എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ ജലനിരപ്പുയർന്ന് ക്യാമ്ബുകളില്‍ വെള്ളം കയറി.
മേഖലയില്‍ അതിശൈത്യത്തെ നേരിടാൻ കഴിയാതെ 7 കുഞ്ഞുങ്ങള്‍ മരിച്ചു. കടുത്ത ഉപരോധം തുടരുന്ന വടക്കൻ ഗസ്സയില്‍ ജബാലിയ, ബൈത് ലാഹിയ എന്നിവിടങ്ങളില്‍ കൂട്ടമായി വീടുകള്‍ നശിപ്പിക്കുന്നതും തുടരുന്നു. വെടിനിർത്തല്‍ ചർച്ചകള്‍ വീണ്ടും വഴിമുട്ടിയെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് ഇസ്രായേല്‍ ആക്രമണങ്ങള്‍ കടുപ്പിക്കുന്നത്.

