അമേരിക്ക ലോകത്തിലെ ഒന്നാം നമ്പർ ഭീകരവാദ രാഷ്ട്രമായി പെരുമാറുന്നു; എം.എ ബേബി

തിരുവനന്തപുരം: വെനസ്വേലയിൽ അമേരിക്ക നടത്തുന്ന ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അമേരിക്ക ഇപ്പോൾ തീവ്രവാദപരമായ ഒരു തെമ്മാടിത്ത രാഷ്ട്രമായി മാറിയിരിക്കുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയുടെ ആധിപത്യത്തെ ചോദ്യം ചെയ്തതും, അവർക്ക് കീഴടങ്ങാതെ മറ്റ് രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം പുലർത്തിയതുമാണ് വെനസ്വേലയെ ലക്ഷ്യം വെക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. ലോകം മുഴുവൻ തങ്ങളുടെ ആധിപത്യത്തിന് മുന്നിൽ കീഴ്വണങ്ങണം എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനായി ഓരോ നുണകൾ പ്രചരിപ്പിക്കുകയും രാജ്യങ്ങളെ കടന്നാക്രമിക്കുകയും അവിടുത്തെ ഭരണാധികാരികളെ പിടിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ലോകത്തിലെ ഒന്നാം നമ്പർ ഭീകരവാദ രാഷ്ട്രമായി അമേരിക്ക പെരുമാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ലോകത്തിലെ മറ്റു പല മേഖലകളിലെയും പ്രശ്നങ്ങളിൽ ഇടപ്പെട്ട് അമേരിക്കയ്ക്കും ട്രംപിനും ലോകത്തിന് മുന്നിൽ എടുത്തുകാണിക്കാവുന്ന ഒരു വിജയം ഉണ്ടായിട്ടില്ല. ഇന്ത്യ-പാകിസ്താൻ പ്രശ്നം തങ്ങൾ ഇടപ്പെട്ടാണ് പരിഹരിച്ചതെന്ന് അവകാശപ്പെടുന്നുണ്ട്. മധ്യേഷ്യയിൽ വെടിനിർത്തലിന്റെ അവസാന പദ്ധതി തയ്യറാക്കുന്നതിൽ ട്രംപിന് ഒരു പങ്കുണ്ട്. എന്നാൽ ഫലത്തിൽ അവിടെ വെടിനിർത്തൽ നടപ്പിലായിട്ടില്ല. ഇസ്രയേൽ വീണ്ടും ഗാസയിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങൾക്ക് ഒരിടത്ത് വിജയിക്കാൻ സാധിച്ചുവെന്ന് കാണിക്കുന്നതിനായി വെനസ്വലയ്ക്ക് മേൽ കുതിരകയറുകയാണെന്നും എംഎ ബേബി വിമർശിച്ചു.

