രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ; ‘അവശിഷ്ടങ്ങൾ കണ്ടെടുത്തു’

ടെഹ്റാൻ: യുഎസിന്റെ ഒരു എഫ് 35 യുദ്ധ വിമാനം കൂടി വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതിന്റെ ചിത്രങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. പൈലറ്റ് കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിൽ യുഎസ് പ്രതികരണം നടത്തിയിട്ടില്ല. തങ്ങളുടെ പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് സെൻട്രൽ ഇറാനിലെ ആകാശത്ത് വെച്ച് എഫ് 35 യുദ്ധവിമാനം തകർത്തതായി ഐആർജിസി അറിയിച്ചു.
അതിക്രമിച്ചു കടന്ന യുഎസ് യുദ്ധ വിമാനം പൂർണ്ണമായും നശിപ്പിക്കപ്പെടുകയും തകർന്നുവീഴുകയും ചെയ്തതായി ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി. പൈലറ്റിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യതയെന്നും അവർ കൂട്ടിച്ചേർത്തു. ഇറാനുമായുള്ള യുദ്ധത്തിനിടെ നേരത്തെ യുഎസിന് ഒരു എഫ് 35 വിമാനം വെടിവെച്ചിട്ടതായി ഐആർജിസി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് യുഎസ് പ്രതികരിച്ചിരുന്നില്ല. ഇതിനിടെ 12 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധ വിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടെങ്കിലും ആദ്യ സംഭവം യുഎസ് സെൻട്രൽ കമാൻഡ് തെറ്റായ അവകാശവാദമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. റഡാറുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്നാണ് എഫ് 35 വിമാനങ്ങൾ.

