ദേശീയ പാതയിലെ കുമ്പളയിൽ ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് ആക്ഷൻ കമ്മിറ്റി

ദേശീയ പാതയിലെ കുമ്പളയിൽ ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ദേശീയ പാത 66 ൽ തലപ്പാടിയിൽ ഒരു ടോൾ ഗേറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും 20 കി.മീ ദൂരത്തിൽ കുമ്പളയിൽ രണ്ടാമത് സ്ഥാപിക്കുന്ന ടോൾ ഗേറ്റ് ജനങ്ങൾക്ക് ദുരിത മേൽപിക്കുന്നതാണ്. രണ്ട് ടോൾ ഗേറ്റുകൾ തമ്മിൽ 60 കി.മീ ദൂര വ്യത്യാസം വേണമെന്നിരിക്കെ കുമ്പളയിൽ ടോൾ ഈടാക്കുന്നത് അന്യായമാണ്. 60 കി.മീറ്ററിനുള്ളിൽ ടോൾ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചതാണ്. ഇതിന് ഘടക വിരുദ്ധമായാണ് ദേശീയ പാത അതോറിറ്റി ഇവിടെ ടോൾ പിരിക്കാനിറങ്ങുന്നത്. ദേശീയ പാത 66 ന്റെ തലപ്പാടി – ചെങ്കള ആദ്യ റീച്ച് പ്രവൃത്തി പൂർത്തിയായിട്ടുണ്ടെന്നും സെക്കന്റ് റീച്ച് പ്രവൃത്തി പൂർത്തിയാകാത്തതിനാൽ താൽക്കാലികമായിട്ടാണ് കുമ്പളയിൽ ടോൾ പിരിക്കുന്നതെന്നാണ് NHAI അധികൃതർ പറയുന്നത്. കരാർ കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിന്റെ പാപഭാരം ജനങ്ങളിൽ അടിച്ചേൽപിക്കുന്നത് ഒരിക്കലും നീതീകരിക്കാനാകില്ല. കാസർക്കോട് , മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങൾ തൊഴിൽ , വ്യാപാരം, വിദ്യാഭ്യാസം , ചികിത്സ തുടങ്ങിയവയ്ക്കായി പ്രധാനമായും മംഗലാപുര ത്തെയാണ് ആശ്രയിക്കുന്നത് . ഇവിടെ നിന്നും മംഗലാ പുരത്ത് എത്താൻ രണ്ടിടത്ത് ടോൾ നൽകേണ്ടിവരും. പ്രദേശവാസികൾക് ഇത് ദുരിതവും സാമ്പത്തിക ബാധ്യതയുമുണ്ടാക്കും. കുമ്പള നഗരത്തോട് അര കി.മീറ്റർ മാറിയാണ് ടോൾ ഗേറ്റ് സ്ഥാപിക്കുന്നത്. ഇത് വലിയ രീതിയിൽ ഗതാഗത തടസ്സമുണ്ടാക്കും. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് വർഷമായി നാട്ടുകാർ വിവിധങ്ങളായ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. വാഹനാപകടങ്ങളിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സഹിച്ച് ദേശീയ പാത നിർമ്മാണത്തിന് പിന്തുണ നൽകിയ ജനങ്ങളെ നിരാശയിലാക്കുന്നതാണ് അധികൃതരുടെ ഈ നടപടി.
അന്യായമായ ടോൾ പിരിവിനെതിരെ ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി നേതാക്കൾ , വ്യാപാരികൾ , സന്നദ്ധ സംഘടനകൾ എന്നിവർ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തിലൂടെ ടോൾ ഗേറ്റ് സ്ഥാപിക്കുന്നത് ചെറുത്ത് തോൽപിക്കാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാവരും ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വ്യാജ വാർത്ത സമരം പൊളിക്കാനുള്ള ഗൂഢാലോചന:
കുമ്പളയിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിൽ അഭിപ്രായം ആരാഞ്ഞ് ദേശീയ പാത അധികൃതർ എം എൽ എ യ്ക്കും ഗ്രാമ പഞ്ചായത്തിനു അറിയിപ്പ് നൽകിയന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി കാണുന്നു. ഇത് വാസ്തവ വിരുദ്ധവും പൊതുജനങ്ങളിൽ ആശയകുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കി ജനകീയ സമരങ്ങളെ വഴിതിരിച്ച് വിടാനുള്ള തൽപര കക്ഷികളുട ഗൂഢാലോചനയാണ്. പൊതു ജനം ഇത് വിശ്വസിക്കില്ല. അവർ ശക്തമായ പ്രക്ഷോഭത്തിലൂടെ ഈ അന്യായമായ ടോൾ പിരിവിനെതിരെ പോരാടാനുറച്ച് നിൽക്കുകയാണ്. ജനപക്ഷത്ത് നിന്ന് സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നിയമ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ എ കെ എം അഷ്റഫ് എം എൽ എ , കൺവീനർ താഹിറ യുസഫ് (കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് )
അഷ്റഫ് കാർള (ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ) നാസർ മൊഗ്രാൽ (കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് )ബി എ റ ഹമാൻ (സ്ഥിരം സമിതി ചെയർമാൻ കുമ്പളഗ്രാമ പഞ്ചായത്ത്)… വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി എ സുബൈർ , വി വി രമേശൻ , ലക്ഷ്മണ പ്രഭു. അഹ്മ്മദലി കുമ്പള, താജുദ്ദിൻ മൊഗ്രാൽ നാസർ ബംബ്രാണ എന്നിവർ സംബന്ധിച്ചു