സഖാവെന്ന ഉത്തരവാദിത്വം നിറവേറ്റി; ഇനി പാർട്ടിയും സർക്കാരും തീരുമാനിക്കും: പി.വി അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് എല്ലാ കാര്യങ്ങളും എഴുതികൊടുത്തെന്നും സഖാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്നും പിവി അന്‍വര്‍ എം എല്‍ എ. സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രിയുമായി നടത്തിയ 40 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസരാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എല്ലാ കാര്യങ്ങളും എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാര്‍ട്ടി സെക്രട്ടറിക്കും ഇതേ പരാതി നല്‍കും.ഇനിയുള്ളത് അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുക എന്നതാണ്. കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക ആണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്നതില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ ഓരോ ആരോപണങ്ങളുടേയും മുനയൊടിഞ്ഞത്, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്. അന്‍വര്‍ ആഭ്യന്തര വകുപ്പിനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം പരിശോധിക്കും. കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയം ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചത് ശരിയായോയെന്ന് അന്‍വര്‍ ആലോചിക്കണം. വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ വിവരം അറിയിക്കണമായിരുന്നുവെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

