കൈക്കൂലിക്കാരെ കുറിച്ച് ഈ നമ്ബറില്‍ വാട്സാപ്പ് ചെയ്യുക, എന്റെ കത്തോടുകൂടി മുഖ്യമന്ത്രിക്ക് കൈമാറും: കെ.ടി. ജലീല്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി പോർട്ടല്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ച കെ.ടി.
ജലീല്‍, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച വിവരങ്ങള്‍ ശേഖരിക്കാൻ വാട്സാപ്പ് നമ്ബർ പുറത്തുവിട്ടു. പ്രസ്തുത നമ്ബറില്‍ കൈക്കൂലിക്കാരുടെ തസ്തികയും ഓഫിസും ഉള്‍പ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേല്‍വിലാസവും ഫോണ്‍ നമ്ബറുമടക്കം എഴുതി അയച്ചാല്‍ വിജിലൻസ് തരുന്ന നോട്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കാനുള്ള എല്ലാ മാർഗനിർദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികള്‍ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. 9895 07 3107 എന്ന നമ്ബറില്‍ വിവരങ്ങള്‍ കൈമാറാം.
ജലീല്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാം വിശദമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ‘അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അത്തരത്തിലുള്ള പരാതികള്‍ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു” -ജലീല്‍ പറഞ്ഞു.
പി.വി. അൻവർ എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടല്‍ തുടങ്ങുമെന്നും കെ.ടി. ജലീല്‍ അറിയിച്ചത്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ജലീല്‍ തനിക്ക് ഒരു തരത്തിലുള്ള അധികാര പദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ജലീല്‍ സൂചിപ്പിച്ചിരുന്നു.

