കീഴൂർ കടപ്പുറത്ത് ചൂണ്ടയിടുന്നതിനിടയിൽ കാണാതായ ചെമ്മനാട് സ്വദേശി റിയാസിനെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തത് ജനങ്ങളിൽ മ്ലാനത വർദ്ധിപ്പിച്ചു; സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തണം; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
കാസർകോട്: കാസർകോട് കീഴൂർ കടപ്പുറത്ത് ചൂണ്ടയിടുന്നതിനിടയിൽ കാണാതായ ചെമ്മനാട് രണ്ടാം വാർഡ് കല്ലുവളപ്പിലെ കെ. മുഹമ്മദ് റിയാസിനെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തത് നാടിനെ നടുക്കിയ വലിയ ദുരന്തമാണ്. പ്രവാസിയായ യുവാവിനെ കണ്ടെത്താൻ സാധിക്കാത്തത് ജനങ്ങളിലാകെ മ്ലാനത ഉണ്ടാക്കിയിരിക്കുകയാണ്.
റിയാസിനെ കണ്ടെത്താനുള്ള നടപടികൾ വേണ്ട രീതിയിൽ ത്വരിതപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ നമ്മുടെ കൈവശമുള്ള സംവിധാനം ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ജനങ്ങൾക്ക് ആശങ്കയും പരിഭവവുമുണ്ട്. ഇനിയെങ്കിലും ജനങ്ങളും റിയാസിന്റെ കുടുംബവും ആഗ്രഹിക്കുന്ന വിധത്തിൽ തിരച്ചിൽ ഫലപ്രദമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകേണ്ടത് അനിവാര്യമാണ്.
റിയാസിന്റെ തിരോധനം ആ കുടുംബത്തിനുണ്ടാക്കിയിട്ടുള്ള മാനസിക വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. റിയാസിനെ കാണാതായത് മുതൽ ആ കുടുംബം എങ്ങനെ കഴിഞ്ഞുകൂടുന്നുവെന്ന് എല്ലാവരും മനസ്സിലാക്കണം. ഈ സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ അധികൃതർ അമാന്തിക്കാൻ പാടില്ല. എല്ലാ സന്നാഹങ്ങളും സംവിധാനങ്ങളുമൊരുക്കി റിയാസിനെ ഉടൻ കണ്ടെത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ പഴുതില്ലാത്ത നടപടികൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.