ഓണം ലഹരിയില്‍ മുക്കില്ലെന്ന് ഉറച്ച് പൊലീസ്: കൊച്ചിയില്‍ വൻ എംഡിഎംഎ വേട്ട, യുവതിയടക്കം 5 പേര്‍ അറസ്റ്റില്‍

കൊച്ചി: ഓണക്കാലത്ത് പൊലീസും എക്സൈസും ഡാൻസാഫും ചേർന്ന് പരിശോധന ശക്തമാക്കിയതിന് പിന്നാലെ കൊച്ചിയില്‍ വൻ ലഹരി വേട്ട.
വിപുലമായി കൊച്ചി നഗരത്തില്‍ നടത്തിയ റെയ്ഡുകളില്‍ പിടികൂടിയത് 34.40ഗ്രാം എംഡിഎംഐ. ഇന്നലെ 3 കേസുകളിലായി അറസ്റ്റിലായത് അഞ്ചുപേരാണ്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനില്‍ മട്ടാഞ്ചേരി സ്വദേശി നാസിഫ്, തോപ്പുംപടി മുസ്തഫ എന്നിവരാണ് 14.52ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. സെൻട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതി അറസ്റ്റിലായത്. എറണാകുളം ഷണ്‍മുഖപുരം സ്വദേശിനിയായ സിന്ധുവും പാലക്കാട് സ്വദേശി ഷാനവാസുമാണ് സെൻട്രെല്‍ സ്റ്റേഷനില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 15.62ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മൂന്നാമത്തെ കേസില്‍ വിഷ്ണുരാജ് എന്ന യുവാവാണ് പാലാരിവട്ടം സ്റ്റേഷനില്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 26ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. വരും ദിവസങ്ങളില്‍ കൊച്ചി നഗരത്തില്‍ പരിശോധന ശക്തമാക്കുവെന്ന് പൊലീസ് വിശദമാക്കുന്നത്.
മറ്റൊരു സംഭവത്തില്‍ എളമക്കര പോണേക്കര പള്ളിപ്പടി ചർച്ച് റോഡില്‍ സമീപത്തു നിന്നും 2.026 കിലോ കഞ്ചാവ് പിടികൂടി. ഹരേ കൃഷ്ണ നായക് എന്ന 26കാരനാണ് അറസ്റ്റിലായത്. ഒഡീഷയിലെ ഗഞ്ചം സ്വദേശിയാണ് ഇയാള്‍. ഇയാളില്‍ നിന്നും ഈ വർഷം മെയ് മാസം ഒരു കിലോ കഞ്ചാവ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പിടികൂടിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡിസിപിമാരായ അശ്വതി ജിജി ഐപിഎസ്, ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നാർക്കോട്ടിക് സെല്‍ അസിസ്റ്റൻറ് കമ്മിഷണർ കെഎ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.