ഒമിക്രോൺ കർണാടകയിൽ, അതീവ ജാഗ്രതയിൽ കാസർകോട്; രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കാൻ നിർദേശം

കാസർകോട് ∙ ജില്ലയിൽ കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ എല്ലാവർക്കും നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നു ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് നിർദേശിച്ചു. ഒമിക്രോൺ കർണാടകയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസർകോട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കോവിഡ് പ്രതിരോധ നോഡൽ ഓഫിസർ ഡോ.മുരളീധര നല്ലൂരായ പറഞ്ഞു.
ജില്ലയിലെ ഗ്രാമീണമേഖലയിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നൽകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോക്ടർ ശ്രീന യോഗത്തിൽ അറിയിച്ചു. ഒന്നാം ഡോസ് വാക്സീൻ 98 ശതമാനത്തിലധികം കൈവരിച്ച ജില്ല രണ്ടാം ഡോസ് വാക്സിനേഷനിൽ പിന്നിലാണെന്നും ഇതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം വിളിച്ചു ചേർത്തത്.
പ്രതിരോധത്തിന് എല്ലാ പിന്തുണയും ജനപ്രതിനിധികൾ ഉറപ്പുനൽകി നൽകി. രണ്ടാം ഡോസ് വാക്സിനേഷന് ആവശ്യമായ നടപടികൾ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ രാജു കട്ടക്കയം ബളാൽ, ടി.കെ.രവി കിനാനൂർ കരിന്തളം, കെ.മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവരും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജയ്സൺ മാത്യു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

