കാറിൽ 12 പേർ ഉണ്ടായിരുന്നതായി ഡി.വൈ.എസ്.പി; അപകടത്തിൽപ്പെട്ടത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് വിദ്യാർഥികൾ

ആലപ്പുഴ: ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാറില്‍ 12 പേരുണ്ടായിരുന്നതായി ഡി.വൈ.എസ്.പി മധു ബാബു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അപകടത്തിൽ അഞ്ച് പേര്‍ മരിച്ചെന്നും ബാക്കിയുള്ളവര്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
നാലുപേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുപേര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി ബസിലെ ഒരു യാത്രക്കാരിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡി.വൈ.എസ്.പി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് പോയ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

