സിറിയയില്‍ വിമതര്‍ പിടിമുറുക്കുന്നു; പ്രത്യാക്രമണത്തിനൊരുങ്ങി ബശ്ശാര്‍ സേന

ഡമസ്കസ്: സിറിയയില്‍ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോ പിടിച്ച വിമതർ കൂടുതല്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കാൻ നീക്കം സജീവമാക്കുന്നു.
എന്നാല്‍, ഔദ്യോഗിക സേനക്ക് സഹായവുമായി ഇറാഖി വിമത ഗ്രൂപ്പുകളായ കതാഇബ് ഹിസ്ബുല്ല അടക്കം എത്തുന്നത് പോരാട്ടം കനപ്പിച്ചതായും റിപ്പോർട്ടുകള്‍.
ഹയാത് തഹ്രീറുശ്ശാം (എച്ച്.ടി.എസ്) എന്ന വിമത വിഭാഗമാണ് അപ്രതീക്ഷിത നീക്കത്തില്‍ അലപ്പോ പിടിയിലൊതുക്കിയത്.
സമീപ നഗരമായ ഹമായും പിടിച്ചെടുക്കാൻ ശ്രമമുണ്ടായെങ്കിലും ഇവിടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി അലപ്പോ കൂടി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് സിറിയൻ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. ഇതിന്റെ ഭാഗമായി അലപ്പോയിലും ഇദ്ലിബിലുമടക്കം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. പിന്തുണ ഉറപ്പുനല്‍കി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ച്ചി ഡമസ്കസിലെത്തിയിട്ടുണ്ട്. ഇറാഖ്, തുർക്കി രാജ്യങ്ങളും വിഷയത്തില്‍ ചർച്ച നടത്തി.

