KSDLIVENEWS

Real news for everyone

ബ്രിട്ടാസ്, താങ്കള്‍ തന്നെയാണ് കേരളത്തിന്റെ മുന്ന; കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാക്കള്‍

SHARE THIS ON

സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാക്കള്‍. പിഎം ശ്രീ കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടാസ് സഹായിച്ചു എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ വിമര്‍ശനം. ബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ മുന്ന എന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

മതേതര കേരളത്തെ ഒറ്റിയ മുന്നയാണ് ബ്രിട്ടാസ് എന്നും ഇക്കാര്യം കേരളം ഓര്‍ത്തുവെക്കപ്പെടും എന്നുമാണ് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെപിഎ മജീദ് പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടാസും ഉള്‍പ്പെടുന്ന ചിത്രം പങ്കുവച്ചാണ് ഫേസ്ബുക്കിലെ മജീദിന്റെ പ്രതികരണം. മതേതര കേരളത്തെ ബിജെപിക്ക് ഒറ്റിക്കൊടുത്തവന്‍ ബ്രിട്ടാസ് എന്ന് നജീബ് കാന്തപുരം വിമര്‍ശിച്ചു.

പിഎം ശ്രീ കരാറുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ബ്രിട്ടാസ് ആണ് എന്ന വാര്‍ത്ത പങ്കുവച്ചാണ് യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഷിബു മീരാന്‍ രംഗത്തുവന്നത്. യഥാര്‍ഥ മുന്ന ഇവിടെയുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഒരു ബൈപോളറിസം ബ്രിട്ടാസില്‍ ഇന്റര്‍വ്യൂ ചെയ്യുന്ന കാലംതൊട്ടേ കണ്ടിട്ടുണ്ട് എന്ന് നജ്മ തബ്ഷീറ വിമര്‍ശിച്ചു.

പിഎം ശ്രീ കരാര്‍ ഒപ്പിടുന്നതിന് ഇടനിലക്കാരനാകുക, മറുഭാഗത്ത് ആര്‍എസ്എസിനെതിരെ വാചകമടിച്ച് മലയാളിയുടെ മത്രം കൈയ്യടി വാങ്ങുക. കെജി മാരാര്‍ മുസ്ലിങ്ങളോട് കാണിച്ച സഹിഷ്ണുത ഒരു ഭാഗത്ത് പറയുക, സംഘപരിവാര്‍ നേതാക്കള്‍ക്ക് വേദി നല്‍കിയാല്‍ അവരുടെ സംസ്‌കാരം മമാറുമെന്ന് കരുതുന്നുണ്ടോ എന്ന് മുജാഹിദ് നേതാക്കളോട് ചോദിക്കുക… ഇതെല്ലാം ബ്രിട്ടാസില്‍ കണ്ടതാണ് എന്ന് നജ്മ പറയുന്നു.

കടുത്ത ഭാഷയിലാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം-
”മിസ്റ്റര്‍ ബ്രിട്ടാസ്, താങ്കള്‍ തന്നെയാണ് കേരളത്തിന്റെ മുന്ന
പി.എം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തല്‍ ഇന്ന് രാജ്യസഭയില്‍ വന്നു.
എന്നാല്‍ ബ്രിട്ടാസിനെ ഈ പണി ആരാണ് ഏല്‍പ്പിച്ചത്.!
മലയാള നാടിന് വേണ്ടി ആര്‍.എസ്.എസിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പിടുന്ന ബ്രിട്ടാസിന്റെ പണി അവസാനിപ്പിക്കണം. ആര്‍. എസ്. എസ് എഴുതിക്കൊടുക്കുന്ന അക്ഷരമാലകള്‍ മാരാര്‍ജി ഭവനുകളില്‍ നിന്ന് കേരളത്തിലെ കലാലയങ്ങളിലേക്ക് ഇറക്കാന്‍ ബ്രിട്ടാസിനെ ആരാണ് ഏല്‍പ്പിച്ചത്.!
ആര്‍.എസ്.എസിനെതിരെ കവലകളില്‍ ചീറിപ്പായുന്ന എസ്.എഫ്.ഐ പോലും ബ്രിട്ടാസിന്റെ ഡല്‍ഹിയിലെ ഈ മധ്യസ്ഥവാസം അറിയുന്നില്ല. പാര്‍ട്ടി ബ്രിട്ടാസിനെ ഏല്‍പ്പിച്ച പണിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ വഴിയില്‍ പോയി ഇരന്ന് വാങ്ങുന്നത്.
ആര്‍.എസ്.എസ് ഇടുന്ന വിഷ വിത്തുകളെ കേരളത്തിന്റെ മണ്ണില്‍ മുളപ്പിച്ചെടുക്കാന്‍ പണിയെടുക്കുന്ന ബ്രിട്ടാസിന്റെ നെറികേടിന്റെ രാഷ്ട്രീയത്തെ മലയാളി തിരിച്ചറിയണം.
ബ്രിട്ടാസ് എത്ര പാലങ്ങള്‍ ഇങ്ങനെ നിര്‍മിച്ചു എന്നത് മലയാളി ചര്‍ച്ച ചെയ്യണം. ആ പാലം ചിലപ്പോള്‍ പാലത്താഴി കേസിലേക്കും നീളും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!