രണ്ട് പെനാല്‍റ്റി ഗോളുകള്‍; എഫ്.സി ഗോവയ്‌ക്കെതിരേ സമനില പിടിച്ച് നോര്‍ത്ത് ഈസ്റ്റ്

മുർഗാവ്: ഐ.എസ്.എല്ലിൽ വ്യാഴാഴ്ച നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – എഫ്.സി ഗോവ മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി.
21-ാം മിനിറ്റിൽ അലക്സാണ്ടർ റൊമാരിയോ ജെസുരാജും 80-ാം മിനിറ്റിൽ അമർജിത്ത് സിങ്ങുമാണ് ഗോവയുടെ ഗോളുകൾ നേടിയത്. 41-ാം മിനിറ്റിലും 83-ാം മിനിറ്റിലും പെനാൽറ്റി വലയിലെത്തിച്ച ഫെഡറിക്കോ ഗല്ലേഗോയാണ് നോർത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും നേടിയത്.
21-ാം മിനിറ്റിൽ അലക്സാണ്ടർ റൊമാരിയോ ജെസുരാജിന്റെ ഗോളിൽ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ജോർജ് ഓർട്ടിസിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. മുന്നേറ്റത്തിനിടെ പന്ത് ലൈനിന് പുറത്ത് പോയെന്ന് സംശയിച്ച് നിന്ന നോർത്ത് ഈസ്റ്റ് താരങ്ങൾക്കിടയിലൂടെ ഓർട്ടിസ് പന്ത് ആൽബർട്ടോ നൊഗ്വേരയ്ക്ക് നീട്ടി. നൊഗ്വേരയുടെ പാസ് സ്വീകരിച്ച റൊമാരിയോ ജെസുരാജ് പന്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 41-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫെഡറിക്കോ ഗല്ലേഗോയാണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ നേടിയത്. 40-ാം മിനിറ്റിൽ ലൂയിസ് മഷാഡോയെ ആൽബർട്ടോ നൊഗ്വേര ബോക്സിൽ വീഴ്ത്തിയതിനെ തുടർന്നായിരുന്നു പെനാൽറ്റി.
ഇതിനിടെ 36-ാം മിനിറ്റിൽ ദെഷോൺ ബ്രൗണിനെ ആദിൽ ഖാൻ ബോക്സിൽ വീഴ്ത്തിയതിന് നോർത്ത് ഈസ്റ്റിന് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി റഫറി നിഷേധിക്കുകയും ചെയ്തു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച ഗോൾ അവസരങ്ങൾ സൃഷ്ടിച്ചു. ഇതിനിടെ 80-ാം മിനിറ്റിൽ ജോർജ് ഓർട്ടിസ് എടുത്ത കോർണർ വലയിലെത്തിച്ച് അമർജിത്ത് സിങ് ഗോവയെ മുന്നിലെത്തിച്ചു.
എന്നാൽ ഈ ഗോളിന് മൂന്നു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 83-ാം മിനിറ്റിൽ അശുതോഷ് മേത്തയെ ഇവാൻ ഗോൾസാൽവസ് ബോക്സിൽ വീഴ്ത്തിയതിന് റഫറി നോർത്ത് ഈസ്റ്റിന് അനുകൂലമായ രണ്ടാം പെനാൽറ്റി വിധിച്ചു.
കിക്കെടുത്ത ഫെഡറിക്കോ ഗല്ലേഗോയുടെ ഷോട്ട് ഗോൾകീപ്പർ ധീരജ് സിങ്ങിന്റെ കൈയിൽ തട്ടി വലയിൽ. ഗോവയുടെ തുടർച്ചയായ നാലാം സമനിലയാണിത്.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം…

