ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 14 വര്‍ഷം കഠിന തടവും 26,000 രൂപ പിഴയും

തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 14 വർഷം കഠിന തടവും 26,000 രൂപ പിഴയും.
തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫിനെ (54) യാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ച് വർഷം ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയും ലീഗല്‍ സർവീസസ് അതോറിറ്റി നഷ്ടപരിഹാരവും കുട്ടിക്ക് നല്‍കണം.
2024 ഒക്ടോബർ 20ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലെ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് ചെന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി എടുത്ത് തരാൻ പ്രതി ആവശ്യപ്പെട്ടു. പൂച്ചട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യില്‍ പ്രതി കടന്ന് പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. തുടർന്ന് വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

