KSDLIVENEWS

Real news for everyone

നേതാക്കളെ മർദിച്ചതിൽ പ്രതിഷേധം; സംസ്ഥാനത്തു നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

SHARE THIS ON

തിരുവനന്തപുരം∙ കെഎസ്‌യു ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്നു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്കു വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിനു മുന്നിൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എസ്എഫ്ഐ അരുംകൊല ചെയ്ത സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, സിദ്ധാർഥന്റെ കൊലപാതകത്തിനു ഉത്തരവാദിയായ ഡീൻ എം.കെ. നാരായണനെ പുറത്താക്കി പ്രതി ചേർക്കുക,കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സിദ്ധാർഥന്റെ കൊലപാതകത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണം. കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് എസ്എഫ്ഐ നടത്തുന്ന ലഹരിക്കടത്ത് അന്വേഷിക്കണം. ഹോസ്റ്റലുകളിൽ അന്യായമായി താമസിച്ചു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പാർട്ടി ഗ്രാമങ്ങളാക്കുന്ന എസ്എഫ്ഐ ശ്രമങ്ങൾ പ്രതിരോധിക്കുവാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!