കാസർകോട് നഗരസഭാ ബജറ്റ് വെറും പ്രഹസനം: ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നു; അഴിമതിയും അനാസ്ഥയും തുറന്നുകാട്ടി സിദ്ദിഖ് ചേരങ്കൈ

കാസർകോട്: കാസർകോട് നഗരസഭ അവതരിപ്പിച്ച പുതിയ ബജറ്റ് വെറും പ്രഹസനമാണെന്നും നഗരത്തിലെ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഭരണസമിതി പൂർണ്ണമായും പരാജയപ്പെട്ടെന്നും കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് ചേരങ്കൈ ആരോപിച്ചു.
സന്ധ്യാരാഗം ഓഡിറ്റോറിയം: അപകടക്കെണിയായി മാറിയ കവാടം
നൂറുകണക്കിന് ആളുകൾ സായാഹ്നങ്ങൾ ചെലവഴിക്കാൻ എത്തുന്ന സന്ധ്യാരാഗം ഓഡിറ്റോറിയത്തിന്റെ കവാടം ദ്രവിച്ചു വീഴാറായ നിലയിലാണ്. ഏത് നിമിഷവും ജനങ്ങളുടെ തലയിൽ വീഴാവുന്ന അവസ്ഥയിലുള്ള ഈ ഗേറ്റിന്റെ നവീകരണം ബജറ്റിൽ ഉൾപ്പെടുത്താത്തത് നഗരസഭയുടെ കടുത്ത അനാസ്ഥയാണ്.
ജനങ്ങളുടെ സുരക്ഷയേക്കാൾ ഉപരിയായി വെറും അക്കക്കളിയിലാണ് ഭരണസമിതിക്ക് താല്പര്യം. മത്സ്യ മാർക്കറ്റ്: കോടികളുടെ അഴിമതിയും അശാസ്ത്രീയതയും
മത്സ്യ മാർക്കറ്റിന്റെ പേരിൽ എല്ലാ വർഷവും ബജറ്റിൽ കോടികൾ വകയിരുത്തുന്നുണ്ടെങ്കിലും പ്രായോഗികമായി ഒന്നും നടക്കുന്നില്ല. മുൻകാലങ്ങളിൽ അനുവദിച്ച കോടികൾ കൊണ്ട് മാർക്കറ്റിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് നഗരസഭ വ്യക്തമാക്കണം. മാർക്കറ്റിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം.
അശാസ്ത്രീയ നിർമ്മാണം: അശാസ്ത്രീയമായി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റ് പൊളിച്ചു പണിയുമെന്നും അത് ഉപയോഗപ്രദമാക്കുമെന്നും തൊഴിലാളികൾക്ക് നൽകിയ ഉറപ്പിന് അഞ്ച് വർഷം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ല. മാലിന്യ സംസ്കരണം: കൃത്യമായ മാലിന്യ സംസ്കരണ പ്ലാന്റ് പോലുമില്ലാതെ നിയമവിരുദ്ധമായാണ് മാർക്കറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അഴുക്കുചാൽ സംവിധാനമില്ലാത്തതിനാൽ മാലിന്യവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്.
തൊഴിലാളി സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും: മാർക്കറ്റിൽ ഇതുവരെ ഒരു പേ-ടോയ്‌ലറ്റ് പോലും യാഥാർത്ഥ്യമാക്കിയിട്ടില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനോ അവർക്ക് കുടിവെള്ള സൗകര്യം ഒരുക്കാനോ ബജറ്റിൽ പദ്ധതികളില്ല.
അപകടക്കെണിയായ കവാടം: മാർക്കറ്റ് കവാടത്തിലെ റോഡ് ദ്രവിച്ചു പഴകിയതിനാൽ മത്സ്യവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഈ റോഡ് അടിയന്തരമായി റീ-കോൺക്രീറ്റ് ചെയ്യുകയും കവാടത്തിനടുത്ത് സുരക്ഷാ കൈവരികൾ സ്ഥാപിക്കുകയും വേണം. കൂടാതെ, ചളി കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ ഇന്റർലോക്ക് പാകണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. നഗരത്തിലെത്തുന്ന ജനങ്ങൾക്ക് കുടിവെള്ളം നൽകാനോ വാഹന പാർക്കിംഗിന് കൃത്യമായ ഇടം കണ്ടെത്താനോ കഴിയാത്ത നഗരസഭ, കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ തൊഴിലാളികളെ അണിനിരത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിദ്ദിഖ് ചേരങ്കൈ പ്രസ്താവനയിൽ അറിയിച്ചു.



