ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ യുഎസ് മുങ്ങിക്കപ്പൽ ഉപയോഗിച്ച് തകർത്തു: 101 പേർക്കായി തിരച്ചിൽ

കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ യുഎസ് മുങ്ങിക്കപ്പൽ ഉപയോഗിച്ച് തകർത്തതായി റിപ്പോര്‍ട്ട്. ഇറാനിയൻ നാവിക യുദ്ധക്കപ്പലായ ഐറിസ് ദേന മുങ്ങി 101 പേരെ കാണാതായതായും 78 പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇതിൽ 32 പേരുടെ നില ഗുരുതരമാണ്.ഏഴ് പേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026 ലെ മിലാൻ ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റാണ് ഐറിസ് ദേന. മുങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ കപ്പലിലെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
180 പേരുള്ള ഐറിസ് ദേന എന്ന കപ്പൽ അപകടത്തില്‍പ്പെട്ടെന്നും കപ്പലുകളും വ്യോമസേനാ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി അയച്ചതായും ശ്രീലങ്കൻ നാവികസേനയ്ക്ക് വിവരം ലഭിച്ചതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിനെ അറിയിച്ചു.
അതേസമയം, കപ്പൽ തകർന്ന സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക നാവികസേന വക്താവ് ബുദ്ധിക സമ്പത്ത് കൊളംബോയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

