വിഎസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു: വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങി; കുറിപ്പുമായി മകന്‍

തിരുവനനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയെന്ന് റിപ്പോർട്ട്.
വി എസിന്റെ ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുകയാണെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍ അറിയിച്ചു. ഡയാലിസിസിലൂടെ വിഎസിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വി എ അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവര്‍ക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണെന്നും അരുണ്‍ കുമാര്‍ പറയുന്നു.
അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതല്‍ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവര്‍ക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെ ശശിധരന്‍ പ്രതികരിച്ചിരുന്നു. വിഎസ് സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ശശിധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിഞ്ഞിരുന്നത്.