KSDLIVENEWS

Real news for everyone

പാതയോര കച്ചവടം രേഖകളില്ലാതെ നടത്തിയാല്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറുമാസം തടവ് ശിക്ഷയും

SHARE THIS ON

കാസര്‍കോട്: രേഖകളില്ലാതെ പാതയോര കച്ചവടം നടത്തിയാല്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കും. ഭക്ഷ്യ സുരക്ഷാനിയമം 2006 പ്രകാരമാണിത്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സ്, ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയതിന്റെ ബില്‍, ലാബ് പരിശോധന റിപ്പോര്‍ട്ട് എന്നിവയുണ്ടെങ്കില്‍ വില്‍പന നടത്താം. എന്നാല്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ കാസര്‍കോട് ജില്ലയുടെ ദേശീയ പാത 66, കെ. എസ്.ടി.പി റോഡ്, സംസ്ഥാന ഹൈവേ തുടങ്ങിയ പ്രധാന റോഡുകളില്‍ ഭക്ഷ്യ വസ്തുക്കളും കശുവണ്ടിപരിപ്പും പച്ചക്കറികളും മറ്റും വില്‍പന നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി. ലൈസന്‍സില്ലാതെ വില്‍പന പാടില്ലെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയ പാതയോരത്ത് ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല. പാര്‍സലായി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നല്‍കണം. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഉദയന്റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ.പി മുസ്തഫ, മുഹമ്മദ് അറാഫത്ത് എന്നിവരുള്‍പ്പെടുന്ന ടീം പിടികൂടിയ കശുവണ്ടിപരിപ്പ് ലാബ് പരിശോധനയ്ക്ക് അയച്ചു. പരിശോധന വരുംദിവസങ്ങളിലും തുടരും. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരിക്കുകയാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും നിയമ വിരുദ്ധ വില്‍പ്പന തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കും. അംഗീകാരമില്ലാതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. www.fssai.gov.in എന്ന വെബ് സൈറ്റില്‍ നൂറ് രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ രജിസ്‌ടേഷന്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി ലൈസന്‍സിന് അപേക്ഷിക്കാനാകും. രേഖകളില്ലാതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ മൂന്ന് മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കും. ക്രിമിനല്‍ കുറ്റത്തിനാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!