ബഹിരാകാശ യാത്ര കഴിഞ്ഞ് സുല്‍ത്താൻ അല്‍ നെയാദി ഭൂമിയില്‍; ആശംസ നേര്‍ന്ന് ഷെയ്ഖ് മുഹമ്മദ്

ദുബായ്:ആറ് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഭൂമിയിലെത്തിയ എമിറാത്തി ബഹിരാകാശ സഞ്ചാരി സുല്‍ത്താൻ അല്‍ നെയാദിയെയും ക്രൂ- ടീമിനെയും യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ അഭിനന്ദിച്ചു. ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ പുതിയ ഉയരത്തില്‍ എത്തിച്ച നെയാദിയുടെ യാത്രയും സുരക്ഷിതമായ തിരിച്ചുവരവും ഞങ്ങള്‍ ആഘോഷിക്കുന്നു” എന്ന് ഷെയ്ഖ് മുഹമ്മദ് കുറിച്ചു. സുല്‍ത്താൻ 200 ശാസ്ത്ര ഗവേഷണ ദൗത്യങ്ങള്‍ നടത്തി. 4,400 മണിക്കൂറിലധികം ബഹിരാകാശത്ത് ചെലവഴിച്ചു.ദശലക്ഷക്കണക്കിന് അറബ് യുവാക്കളെ പ്രചോദിപ്പിച്ചു എന്ന് ഷെയ്ഖ് മുഹമ്മദ് എഴുതി. ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച യുഎഇ ബഹിരാകാശ സഞ്ചാരി എന്നീ ചരിത്രനേട്ടങ്ങളുമായാണ് അല്‍ നെയാദി തിരിച്ചെത്തുന്നത്. ഐഎസ്എസില്‍ തന്റെ ആറ് മാസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അല്‍ നെയാദി സെപ്റ്റംബര്‍ 4 തിങ്കളാഴ്ച ഫ്ളോറിഡയുടെ തീരത്ത് ജാക്സണ്‍വില്ലിന് സമീപം രാവിലെ 8:17 നാണ് എത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കു 17 മണിക്കൂര്‍ യാത്രയാണ് അദ്ദേഹം നടത്തിയത്. സുല്‍ത്താനെ സ്വീകരിക്കാൻ യുഎഇ വൻ ഒരുക്കം നടത്തിയിട്ടുണ്ട്.

