ഖത്തര്‍-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം നാളെ; 90 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി സംഘാടകർ
ദോഹ: ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം നാളെ. അല്‍ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം.
ലോകകപ്പ് യോഗ്യത ഉറപ്പാക്കാനുള്ള പോരിന് തുടക്കം കുറിക്കുകയാണ് അന്നാബികള്‍, എതിരാളികള്‍ അയല്‍ക്കാരായ യു.എ.ഇക്കാർ. ആവേശത്തോടെയാണ് സ്വദേശികളും പ്രവാസികളുമായഫുട്‌ബോള്‍ ആരാധകർ മത്സരത്തെ വരവേല്‍ക്കുന്നത്.
ഇതിനോടകം 90 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. നാളെ വൈകിട്ട് നാല് മണി മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും. കാണികള്‍ പരമാവധി നേരത്തെ എത്തിച്ചേരണമെന്ന് ഖത്തർ ഫുട്‌ബോള്‍ അസോസിയേഷൻ ആവശ്യപ്പെട്ടു. സാധുവായ ടിക്കറ്റില്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. മത്സര ദിവസം സ്റ്റേഡിയത്തില്‍ ടിക്കറ്റുകളൊന്നും വില്‍ക്കില്ല. അക്രം അഫീഫ് അടക്കമുള്ള സൂപ്പർ താരങ്ങളുമായാണ് ഖത്തർ ടീം ഗ്രൗണ്ടിലിറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തോടെ തുടങ്ങാമെന്നാണ് അന്നാബികളുടെ പ്രതീക്ഷ.