സ്വയം പ്രതിരോധിച്ചോളാം, ദളിതര്‍ക്ക് ആയുധം കൈവശം വെക്കാന്‍ അനുമതി നല്‍കണമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡൽഹി: രാജ്യത്ത് ദളിതർക്കെതിരായ അതിക്രമങ്ങൾ നേരിടാൻ ആയുധം കൈവശം വയ്ക്കാൻ അനുമതി നൽകണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. സ്വയം പ്രതിരോധം തീർക്കാൻ രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് വിഭാഗങ്ങൾക്ക് ഉടൻ ആയുധ ലൈൻസ് നൽകണം. തോക്കും പിസ്റ്റളുകളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്സിഡി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് സ്വയം പ്രതിരോധിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു. ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ യുപി പോലീസിനും സർക്കാരിനുമെതിരേ പ്രതിഷേധം രൂക്ഷമായ വേളയിലാണ് ഭീം ആർമിയുടെ ആവശ്യം.
‘സ്വയം പ്രതിരോധം തീർത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവർക്കും ഉറപ്പു നൽകുന്നു. രാജ്യത്തെ 20 ലക്ഷം വരുന്ന ദളിതർക്ക് ഉടൻ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്സിഡി അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളം’ ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.

