ഷാര്‍ജ പിടിച്ച് ചാംപ്യന്മാര്, ഹൈദരാബാദിനെ 34 റൺസിന് മുട്ട് കുത്തിച്ച് മുംബൈ

ഷാര്‍ജ: ഐപിഎല്ലിലെ 17ാം മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു തകര്‍പ്പന്‍ വിജയം. മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 34 റണ്‍സിന് രോഹിത് ശര്‍മയും കൂട്ടരും കെട്ടുകെട്ടിക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 208 റണ്‍സെന്ന വമ്പന്‍ സ്കോര്‍ നേടി. മറുപടിയില്‍ മുംബൈയുടെ മികച്ച ബൗളിങിനു മുന്നില്‍ ഹൈദരാബാദിന്റെ റണ്‍ ചേസിനു മുനയൊടിഞ്ഞു. ഏഴു വിക്കറ്റിന് 174 റണ്‍സില്‍ ഹൈദരാബാദ് കളി അടിറവ് വച്ചു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ (60) ഇന്നിങ്സ് മാറ്റി നിര്‍ത്തിയാല്‍ ഹൈദരാബാദ് ബാറ്റിങ് നിരയില്‍ ആരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. മനീഷ് പാണ്ഡെ 30ഉം ജോണി ബെയര്‍സ്റ്റോ 25ഉം അബ്ദുള്‍ സമദ് 20ഉം റണ്‍സെടുത്തു മടങ്ങി. രണ്ടു വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും ജെയിംസ് പാറ്റിന്‍സണും ജസ്പ്രീത് ബുംറയും ചേര്‍ന്നാാണ് ഹൈദരാബാദിനു കടിഞ്ഞാണിട്ടത്.ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (67) വെടിക്കെട്ട് ഫിഫ്റ്റിയുടെ മികവിലാണ് അഞ്ചു വിക്കറ്റിനു 208 റണ്‍സെടുത്തത്. 39 പന്തിലായിരുന്നു നാലു വീതം ബൗണ്ടറികളും സിക്സറുമടക്കം താരം ടീമിന്റെ ടോപ്സ്കോററായത്. ഇഷാന് കിഷന് 31 (23 പന്ത്, 1 ബൗണ്ടറി, 2 സിക്സര്‍), സൂര്യകുമാര്‍ യാദവ് 27 (18 പന്ത്, 6 ബൗണ്ടറി), ഹാര്‍ദിക് പാണ്ഡ്യ 28 (19 പന്ത്, 2 ബൗണ്ടറി, 2 സിക്സര്‍), കിരോണ്‍ പൊള്ളാര്‍ഡ് 25* (13 പന്ത്, 3 സിക്സര്‍), ക്രുനാല്‍ പാണ്ഡ്യ 20* (4 പന്ത്, 2 ബൗണ്ടറി, 2 സിക്സര്‍) എന്നിവരെല്ലാം മികച്ച സംഭാവനകള്‍ നല്കി.
നായകന് രോഹിത് (6) മാത്രമാണ് മുംബൈ നിരയില്‍ ഒറ്റയക്ക സ്കോറില്‍ പുറത്തായത്. ഹൈദരാബാദിനു വേണ്ടി സന്ദീപ് ശര്‍മയും സിദ്ധാര്‍ഥ് കൗളും രണ്ടു വിക്കറ്റ് വീതമെടുത്തു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ മുംബൈ നിലനിര്‍ത്തുകയായിരുന്നു. മറുഭാഗത്ത് ഹൈദരാബാദ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാറിനു പകരം സിദ്ധാര്‍ഥ് കൗള്‍ ടീമിലെത്തി

