ബോംബാക്രമണം നിര്‍ത്താൻ ട്രംപിന്റെ നിര്‍ദേശമുണ്ടായിട്ടും ഇസ്രായേല്‍ ആക്രമണം: ഗസ്സയില്‍ 20 പേര് കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയില്‍ ബോംബാക്രമണം നിർത്താൻ ട്രംപിന്റെ നിർദേശമുണ്ടായിട്ടും ഇസ്രായേല്‍ ആക്രമണത്തില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
പുലർച്ചെ മുതല്‍ ഗസ്സ നഗരത്തില്‍ ഡസൻ കണക്കിന് വ്യോമാക്രമണങ്ങളും പീരങ്കി ഉപയോഗിച്ചുള്ള ഷെല്ലാക്രമണങ്ങളും ഇസ്രായേല്‍ നടത്തിയതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിക്ക് ഹമാസ് മറുപടി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം ആരംഭിച്ചത്.
ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍ അംഗീകരിച്ച ഹമാസ് ഗസ്സയുടെ ഭരണം ഫലസ്തീനികളുടെ നേതൃത്വത്തിലുള്ള ടെക്നോക്രാറ്റുകള്‍ക്ക് കൈമാറാനും എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പദ്ധതിയിലെ നിരായുധീകരണം ഉള്‍പ്പെടെയുള്ള വിഷയം ഹമാസ് അഭിസംബോധന ചെയ്തില്ല. പകരം മധ്യസ്ഥർ വഴി സമാധാന ചർച്ചകള്‍ തുടരാൻ താല്പര്യം പ്രകടിപ്പിച്ചു.
ഹമാസിന്റെ പ്രസ്താവനയെത്തുടർന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട വിഡിയോയില്‍ പ്രസിഡന്റ് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ‘ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗസ്സയില്‍ ബോംബിടുന്നത് ഉടൻ നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.’ ട്രംപ് പറഞ്ഞു. ഗസ്സയിലുടനീളം പുലർച്ചെ മുതല്‍ ഇസ്രായേലി ആക്രമണങ്ങളില്‍ കുറഞ്ഞത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസ്സയിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറയോട് റിപ്പോർട്ട് ചെയ്യുന്നു.

